തൃശൂർ: പൊലീസിൽ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡി.ജി.പിക്ക് കത്തയച്ചതെന്ന് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് പറഞ്ഞു. തന്റെ ഉദ്ദേശ്യശുദ്ധിയെ വളച്ചൊടിച്ചു. പൊലീസുകാരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല കത്ത് നൽകിയത്. തനിക്ക് നേരിട്ട ദുരനുഭവം സമാന പദവിയിലുള്ളവരും അനുഭവിക്കുന്നുണ്ടാവുമെന്ന് കണക്കാക്കി, അർഹിക്കുന്നതാണെങ്കിൽ നൽകണമെന്നാണ് ഉദ്ദേശിച്ചത്. പകരം, താൻ സല്യൂട്ട് ചോദിച്ചു വാങ്ങാൻ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വാർത്തകൾ. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്. ആദരവ് നൽകേണ്ടെന്നാണെങ്കിൽ വേണ്ട.
പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും വർഗീസ് പറഞ്ഞു. അതേസമയം മേയറുടെ പരാതി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. മേയറുടെ ആവശ്യത്തിൽ സി.പി.എമ്മിന്റെ നിലപാടറിയാൻ പൊതുസമൂഹത്തിനു താത്പര്യമുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |