തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറിയില്ലെങ്കിൽ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ അതു കടന്നുപോകുന്ന പ്രദേശങ്ങളിൽ യു.ഡി.എഫ് മനുഷ്യച്ചങ്ങല തീർക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സമരം ശക്തമാക്കാൻ ഇന്നലെ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
100 ജനകീയ സദസുകളിൽ 32 എണ്ണം നടത്തി. ശേഷിക്കുന്നവ മേയ് ആദ്യവാരം പൂർത്തിയാക്കും. മേയ് 13 മുതൽ 16 വരെ നാലു മേഖലകളിലായി വാഹന ജാഥകൾ നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളാണ് ആദ്യ മേഖല. കോട്ടയം, ഇടുക്കി, പത്തനംതിട്ട രണ്ടാം മേഖലയും എറണാകുളം, തൃശ്ശൂർ, പാലക്കാട് മൂന്നാം മേഖലയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് നാലാം മേഖലയുമാണ്.
സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മേയ് 20ന് 'വിനാശ വികസനത്തിന്റെ' വാർഷികമായി യു.ഡി.എഫ് ആചരിക്കും. 35 കോടിയാണ് സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി അനുവദിച്ചത്. പ്ളാൻ ഫണ്ടിൽ നിന്നും നോൺ പ്ളാൻ ഫണ്ടിൽ നിന്നും യഥേഷ്ടം പണം ചെലവഴിക്കാനാണ് ഉത്തരവ്. 100 കോടിയെങ്കിലും ആഘോഷങ്ങൾക്കായി വേണ്ടിവരും.
കെ-റെയിലിനെതിരെയും, വിലക്കയറ്റം തടയുക, അക്രമങ്ങൾക്ക് തടയിടുക, മദ്യ-മയക്കുമരുന്നു വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സായാഹ്ന സത്യഗ്രഹം സംഘടിപ്പിക്കും. സിൽവർ ലൈൻ കല്ലിടലിനെതിരെ നടത്തുന്ന സമരങ്ങൾക്ക് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകും.
കുട്ടനാട്ടിൽ വ്യാപകമായ കൃഷി നാശം ഉണ്ടായ സാഹചര്യത്തിൽ രണ്ടാം പാക്കേജ് അടിയന്തരമായി നടപ്പാക്കണം. പ്രൊഫ. കെ.വി. തോമസിനെതിരായ അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം 'സിൽവർ ലൈനിലല്ല, ജനശതാബ്ദിയിലാണ് ' പോയത് എന്നായിരുന്നു മറുപടി.
സർക്കാർ ശ്രമിക്കേണ്ടത് സമവായത്തിന് : ഹസ്സൻ
സിൽവർ ലൈനിനെതിരെ ജനരോഷം ശക്തമാവുമ്പോൾ സമവായ മാർഗം സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരിക്കുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു. സി.പി.എം നേതാക്കളുടെ ചിന്തയിൽ തന്നെ പദ്ധതിയോട് എതിർപ്പാണുള്ളത്. പാർട്ടി കോൺഗ്രസ് നടന്നുകൊണ്ടിരിക്കുമ്പോൾ കല്ലിടൽ നിറുത്തിവച്ചത് ഇതേക്കുറിച്ച് ആവർത്തിച്ചു വാർത്തകൾ വരാതിരിക്കാനാണ്. ബുള്ളറ്റ് ട്രെയിനിനെതിരായും മറ്റും സമരം നടത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
പദ്ധതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന ബോധവത്കരണ പ്രചാരണങ്ങളിൽ പരിസ്ഥിതി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |