തൊടുപുഴ: ദേവികുളത്തെ സി.പി.എം പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും പട്ടയം ലഭിക്കുന്നതിന് മുമ്പും പാർട്ടി ഓഫീസ് അവിടെയുണ്ടെന്നും എം.എം. മണി. പട്ടയം റദ്ദാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പട്ടയമൊന്നും രവീന്ദ്രൻ ചുമ്മാ കാൽമുട്ടിൽവച്ച് എഴുതി നൽകിയതല്ല. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്തതാണ്. റദ്ദാക്കിയതെന്തിനാണെന്ന് റവന്യു വകുപ്പിനോടും മന്ത്രിയോടും ചോദിക്കണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച ശേഷമേ കൂടുതൽ പറയാൻ കഴിയൂ. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാൻ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ജനം തെരുവിലിറങ്ങും. അവർ കോടതിയിലും പോകും. സാധാരണക്കാരെയാണ് ഈ തീരുമാനം ബാധിക്കുക. അവിടെയൊന്നും വൻകിടക്കാരില്ലെന്നും മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |