തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി തുടച്ച് നീക്കാൻ ഇന്റേണൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി മന്ത്രിസഭ യാേഗം ചർച്ച നടത്തി തീരുമാനിക്കുമെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു. പി.ഡബ്ളിയു.ഡിയുടെ അനുമതിയില്ലാതെ സ്വകാര്യകമ്പനികൾ ബോർഡ് സ്ഥാപിച്ചതിനെ കർശനമായി നേരിടും. കയ്യേറ്റങ്ങൾ നടന്നയിടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. സ്ഥലം അളക്കും. ഇക്കാര്യം കണ്ടെത്താൻ മുഴുവൻ ജില്ലകളിലും പരിശോധന നടത്തും.
പൊതുജനങ്ങൾക്കും പരീക്ഷ സമയത്ത് കുട്ടികൾക്ക് കൺസെഷൻ നിരക്കിലും താമസിക്കാൻ പറ്റുന്ന രീതിയിലേക്ക് പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസുകളെ മാറ്റും. റസ്റ്റ് ഹൗസുകളിലെ കംഫർട്ട് സ്റ്റേഷനുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാക്കും. ടാർ ചെയ്ത റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് അന്ത്യം കുറിക്കാൻ മറ്റ് വകുപ്പുകളെ കോർത്തിണക്കി സമഗ്ര ഓൺലൈൻ പാേർട്ടലുണ്ടാക്കും.
കൊവിഡ് ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയെയാണ്. വിദേശ ടൂറിസ്റ്റുകൾ ഉടനെ വരാനുള്ള സാദ്ധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങും. ജോബ് ഫാക്ടറി സംവിധാനം കേരളത്തിൽ നടപ്പാക്കുന്നതിനെപ്പറ്റി തീരുമാനിക്കും. 34,000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയ്ക്കുണ്ടായതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |