മലപ്പുറം: പൊതുമരാമത്ത് പ്രവൃത്തികളുടെ പൂർത്തീകരണത്തിന് വർക്കിംഗ് കലണ്ടർ നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാകും കലണ്ടർ ക്രമീകരിക്കുക. ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ച്ചർ കോ- ഓർഡിനേഷൻ കമ്മിറ്റി യോഗത്തിനെത്തിയ മന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ജല അതോറിട്ടിയെ മന്ത്രി വിമർശിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിട്ടി വെട്ടിപ്പൊളിക്കുന്ന റോഡുകൾ സമയബന്ധിതമായി പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ കർക്കശമായ നിലപാട് സ്വീകരിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ജല അതോറിറ്റിയുടെ ചുമതലയുള്ള മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ എത്രയും വേഗം ഉന്നതതല യോഗം ചേരും. ഹൈക്കോടതി പരാമർശിച്ച റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് റോഡ്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് കോടതി ഇടപെടലുണ്ടായത്. ഒരു ലക്ഷത്തിലധികം കിലോമീറ്റർ ദൂരത്തിൽ 33,000 കിലോമീറ്റർ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ബാക്കിയുള്ളവ തദ്ദേശ വകുപ്പ് ഉൾപ്പെടെയുള്ളവയുടേതാണ്.
ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റികൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി സാംബശിവറാവുവിനും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എംഡി എസ്.സുഹാസിനും ഏഴ് ജില്ലകളുടെ വീതം സ്റ്റേറ്റ് നോഡൽ ഓഫീസർമാരായി ചുമതല നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഡിഫക്ട് ലയബിലിറ്റി പിരീഡിൽ അറ്റകുറ്റപ്പണികൾ കരാറുകാർ നടത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.
വിമർശനത്തെ സ്വാഗതം ചെയ്യുന്നു: മന്ത്രി റോഷി
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ എതിർക്കേണ്ടതില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. വിമർശനത്തെ സ്വാഗതം ചെയ്യുന്നു. വിഷയത്തെ ഗൗരവമായി കാണുന്നു. മന്ത്രി റിയാസുമായി ചർച്ച നടത്തി പരിഹാരം കാണും. ജല അതോറിട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം പല റോഡുകളുടെയും പണി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. സുരക്ഷാപരിശോധന പൂർത്തിയാക്കാതെ കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലെത്തിക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |