തിരുവനന്തപുരം: കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്നും മറ്രിടങ്ങളിൽ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദലാണെന്ന് വരുത്തി തീർക്കാനാണ് കോൺഗ്രസ് ശ്രമം.
കേരളപത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി കേസരിഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
മറ്റു സർക്കാരുകളെ ശിഥിലീകരിക്കുകയാണ് ബി.ജെ.പി നയം. മഹാരാഷ്ട്രയിൽ ഇത് കണ്ടു. ബീഹാറിൽ ശ്രമം വിജയിച്ചില്ല. ഡൽഹിയിലും ഇതേ അടവാണ് പയറ്റുന്നത്. ദക്ഷിണേന്ത്യയിൽ കേരളത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.ഡി വട്ടമിട്ട് പറന്നത് ഇതിന്റെ ഭാഗമാണ്. സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകി പാർട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുകയാണ് തന്റെ ദൗത്യം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു പാർട്ടി ജാഥ നടത്തുന്നതിനോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ലെന്നായിരുന്നു മറുപടി. കോൺഗ്രസിൽ അത് നടക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല. കോൺഗ്രസിന്റെ ഐഡന്റിറ്റിയെ സംബന്ധിച്ച് അവർക്കുള്ളിൽ തന്നെയാണ് തർക്കം. ഗുലാം നബി ആസാദിനെപ്പോലുള്ള സീനിയർ നേതാക്കൾ കോൺഗ്രസ് എന്താണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി ആരൊക്കെയാണ് കോൺഗ്രസ് വിടുന്നതെന്ന് പറയാൻ സാധിക്കില്ല. കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റവും വരുത്താൻ അവരുടെ യാത്രയ്ക്ക് കഴിയില്ല.
മന്ത്രിസ്ഥാനം ഒഴിയുന്നത് പാർട്ടി തീരുമാനിക്കും
താൻ മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ചി പാർട്ടി തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മന്ത്രിയായിരുന്നപ്പോൾ പാർട്ടി സെക്രട്ടറിയാക്കാൻ തീരുമാനിച്ചതും പാർട്ടിയാണ്. പുതിയ മന്ത്രിമാരുടെ കാര്യത്തിലും തീരുമാനം പാർട്ടിയുടേതാണ്. തലസ്ഥാനത്ത് ആർ.എസ്.എസും ബി.ജെ.പിയും എ.ബി.വി.പിയും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. പാർട്ടി ഡി.സിഓഫീസും ജില്ലാ സെക്രട്ടറിയുടെ വീടും ആക്രമിച്ചത് ഇതിന്റെ ഭാഗമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിന് നേരെയുണ്ടായ ആക്രമണം ഒടുവിലത്തേതാണ്. ആവശ്യമെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പൊലീസ് നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പൊലീസിന്റെ നയം മാറ്രണമെങ്കിൽ അക്കാര്യവും ആലോചിക്കും. എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടികൂടും.
കെ റെയിൽ
കേന്ദ്രാനുമതി കിട്ടിയാൽ കെ-റെയിൽ നടപ്പാക്കും. കേരളത്തിന്റെ 50 വർഷത്തെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ്. കേന്ദ്രത്തിന്റെ സമ്മതത്തോടെയാണ് നടപടികൾ തുടങ്ങിയത്. പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദമാണ് യു.ഡി.എഫ് നടത്തുന്നത്.
വിഴിഞ്ഞം സമരം സർക്കാർ വിരുദ്ധമെന്ന് പറഞ്ഞിട്ടില്ല. ചെറിയ വിഭാഗം മാത്രമാണ് ഗവൺമെന്റിന് എതിരായി തിരിയുന്നത്. ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിച്ച് പരിഹാരത്തിലേക്ക് പോകുകയെന്നതാണ് സർക്കാർ നിലപാട്.
ലീഗിനെ നിങ്ങൾ വിലയിരുത്തൂ
ലീഗ് വർഗ്ഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് അവരുടെ സ്വഭാവം വച്ച് നിങ്ങൾ വിലയിരുത്തിയാൽ മതിയെന്നായിരുന്നു മറുപടി. മതനിരപേക്ഷ നിലപാടുള്ള ആരെയും സ്വീകരിക്കും. എൽ.ഡി.എഫുമായി ചേർന്നു നിൽക്കാൻ സാധിക്കണം. അത് ഭരണത്തിൽ മാത്രമല്ല, എന്തെല്ലാം പ്രക്ഷോഭങ്ങൾ നടത്താനുണ്ട്. എൽ.ഡി.എഫ് വെറും പാർട്ടി കൂട്ടുകെട്ടല്ല. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തേണ്ട അതിവിശാലമായ പ്ളാറ്റ് ഫോമാണ് . സി.പി.എമ്മും സി.പി.ഐയും രണ്ടു പാർട്ടികളാണ് . രണ്ടായ സാഹചര്യം ഇല്ലാതാവുമ്പോൾ ഒരു പാർട്ടിയാവുമെന്നും ഗോവിന്ദൻ പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സാനുജോർജ് തോമസ് സ്വാഗതവും സെക്രട്ടറി അനുപമ ജി. നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |