തിരുവനന്തപുരം:സർക്കാർ വാദിയും, മന്ത്രി ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളിക്കേസിൽ മുഖം രക്ഷിക്കാൻ, വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പ്രയോഗിക്കുക. ശക്തമായ തെളിവുകളും സാക്ഷികളുമുള്ള കേസിൽ രണ്ട് അപകടങ്ങളാണ് മുന്നിലുള്ളത്. ക്രിമിനൽ കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടാൽ മന്ത്രിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗിക സ്ഥാനങ്ങൾ നഷ്ടമാവാം. പുറമെ, ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുമുണ്ടാവാം.
കേസ് പിൻവലിക്കാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി തിരിച്ചടിയേറ്റ സർക്കാരാണ് പ്രോസിക്യൂഷനായി കേസ് നടത്തേണ്ടത്. തെളിവുകളെല്ലാം നിരത്തി ശക്തമായ ശിക്ഷ വാങ്ങി നൽകേണ്ടത് മന്ത്രി ശിവൻകുട്ടിയും കെ.ടി.ജലീൽ എം.എൽ.എയും ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾക്കാണ്. ഒരേ സമയം സർക്കാർ വാദിയും പ്രതിയുമാവുന്ന അപൂർവത. അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി.ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും സാക്ഷികളാണ്. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും, കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു.
നിയമസഭാ സെക്രട്ടേറിയറ്റ് പകർത്തിയ ദൃശ്യങ്ങൾ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ എം.എൽ.എമാർ പ്രതികളായേക്കും. അതിന് വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഏത് പൗരനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുമാവും.
കാണാനിരിക്കുന്നത് നാടകീയ രംഗങ്ങൾ
നവംബർ 22ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം മൂന്നു മാസത്തിനകം വിചാരണ തുടങ്ങാവുന്നതേയുള്ളൂ. വിചാരണ വൈകിപ്പിക്കാനാവും സർക്കാരും പ്രതിഭാഗവും ശ്രമിക്കുക.
സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർക്ക്, മന്ത്രിക്ക് ശിക്ഷ നൽകാൻ വാദിക്കേണ്ടിവരും. പൊലീസുകാരായ വാച്ച് ആൻഡ് വാർഡും നിയമസഭാ ഉദ്യോഗസ്ഥരും മന്ത്രിക്കെതിരെ മൊഴി നൽകേണ്ടിവരും.
കുറ്റങ്ങളും ശിക്ഷയും
പൊതുമുതൽ നശീകരണം തടയൽ നിയമം -
5വർഷം വരെ തടവും പിഴയും
ഐ.പി.സി 447 അതിക്രമിച്ചു കടക്കൽ- 3മാസം തടവ്, 500രൂപ പിഴ
ഐ.പി.സി 427 പൊതുമുതൽ നശിപ്പിക്കൽ- 2വർഷം തടവ്, പിഴ
ഐ.പി.സി-447 അതിക്രമിച്ചു കടക്കൽ- മൂന്നു മാസം തടവുശിക്ഷ. പ്രതികൾ സാമാജികരായതിനാൽ നിലനിൽക്കില്ല
'പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ നീട്ടിയാലോ, സർക്കാർ വീഴ്ച വരുത്തിയാലോ സുപ്രീംകോടതിയെ സമീപിക്കാനാവും."
- ജസ്റ്റിസ് ബി.കെമാൽപാഷ, ഹൈക്കോടതി റിട്ട.ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |