തിരുവനന്തപുരം: 15-ാം സഭയുടെ ആദ്യ സമ്മേളത്തിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ പ്രതിഷേധം. തങ്ങളെ അവഹേളിക്കുന്ന ചോദ്യം സഭയിൽ ഉന്നയിക്കാൻ അനുമതി നൽകിയെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ഐക്യദാർഢ്യവുമായി ആർ.എം.പി അംഗം കെ.കെ. രമയും ഇറങ്ങി.
ദുരന്തങ്ങൾ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച അതിജീവന നടപടികളെ പ്രതിപക്ഷ കക്ഷികൾ തടസപ്പെടുത്തിയെന്ന രീതിയിലുള്ള ചോദ്യമാണ് തർക്കത്തിനിടയാക്കിയത്. മൂന്നാമതായി ചേർത്ത ചോദ്യത്തിലെ അനൗചിത്യം ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്ന് സ്‌പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം സഭയിൽ തുടർന്നു.
എന്നാൽ, ആദ്യ ചോദ്യങ്ങൾക്ക് ശേഷം മൂന്നാമത് ചോദ്യത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എണീറ്റു. റൂളിംഗ് വേണമെന്നായിരുന്നു ആവശ്യം. ആവശ്യം തള്ളിയ സ്പീക്കർ, ഉത്തരം നൽകാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പ്രതിപക്ഷത്തെ അവഹേളിക്കുന്ന ചോദ്യമാണെന്നും ഇത് റൂൾസ് ഒഫ് പ്രോസീജ്യർ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്‌പീക്കർ ഇത് അംഗീകരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തെ സംരക്ഷിക്കുന്നില്ലെന്ന് കരുതേണ്ടേിവരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, ചോദ്യം ഉന്നയിച്ച അംഗം എഴുതിത്തന്നാൽ മാത്രമേ അത് പിൻവലിക്കാൻ കഴിയൂ എന്ന് സ്പീക്കർ നിലപാടെടുത്തു. അതോടെയാണ് ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിയത്.
ആദ്യ ചോദ്യം അനിലിന്, പിഴവെന്ന് പ്രതിപക്ഷം
ഒന്നാമത്തെ ചോദ്യത്തെ ചൊല്ലിയും തർക്കമുണ്ടായി. കൺസ്യൂമർഫെഡിനെ സംബന്ധിച്ച് മന്ത്രി ജി.ആർ. അനിലിനാണ് ആദ്യ ഊഴം ലഭിച്ചത്. ഉത്തരം നൽകാൻ ഭക്ഷ്യമന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയത് പിഴവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഹകരണ വകുപ്പിന് കീഴിൽ വരുന്നതാണ് കൺസ്യൂമർഫെഡ്. ഇത് ഭക്ഷ്യവകുപ്പിന് കീഴിലാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷ്യമന്ത്രിയെ മറുപടി നൽകാൻ നിയമസഭാ സെക്രട്ടേറിയറ്റ്ചുമതലപ്പെടുത്തിയത്. പിഴവ് പരിശോധിക്കുമെന്ന് സ്‌പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |