തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാല് സബ്ജക്ട് കമ്മിറ്റികളും ഇന്നലെ വൈകിട്ടോടെ നിലവിൽ വന്നു. ഇന്നലെ ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ച തുടങ്ങുന്നതിന് മുമ്പ്, സബ്ജക്ട് കമ്മിറ്റികൾ രൂപീകരിക്കാതെ ബഡ്ജറ്റ് പൊതുചർച്ച ആരംഭിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ. ബാബു (തൃപ്പൂണിത്തുറ) ക്രമപ്രശ്നമുന്നയിച്ചിരുന്നു. പുതുക്കിയ ബഡ്ജറ്റിന്റെ രേഖകൾ യഥാസമയം അംഗങ്ങൾക്ക് ലഭിക്കാത്തത് സഭയെ ഇരുട്ടിൽ നിറുത്തലാണെന്നും ബാബു ചൂണ്ടിക്കാട്ടി.
എന്നാൽ, സബ്ജക്ട് കമ്മിറ്റികൾ വരാത്തതിൽ ചട്ടങ്ങളുടെയോ, കീഴ്വഴക്കങ്ങളുടെയോ ലംഘനമില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് റൂളിംഗ് നൽകി. പുതിയ നിയമസഭ നിലവിൽ വരുന്ന സന്ദർഭങ്ങളിൽ വളരെ അപൂർവ്വമാണെങ്കിൽ പോലും ഇങ്ങനെ പൊതുചർച്ച ആരംഭിച്ചിട്ടുണ്ട്. അംഗങ്ങൾക്ക് അനുവദനീയമായ താമസസൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിലും മന:പൂർവ്വമല്ലാത്ത ചില വൈഷമ്യങ്ങളുണ്ടായി. സബ്ജക്ട് കമ്മിറ്റികളുടെ രൂപീകരണം ഉടൻ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കിയാണ് ക്രമപ്രശ്നം സ്പീക്കർ തള്ളിയത്. പിന്നാലെയാണ് സമിതികൾ നിലവിൽ വന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപീകരണം പത്തിന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |