തിരുവനന്തപുരം: രണ്ടു വർഷത്തിനുശേഷം പൂർണതോതിൽ കേരളം ഓണം കൊണ്ടാടുമ്പോൾ ഭരണത്തിരക്കുകൾ മാറ്റിവച്ച് മന്ത്രിമാരും പങ്കുചേരുകയാണ്. മറ്റു ജില്ലകളിലെ മന്ത്രിമാരെല്ലാം ചൊവ്വാഴ്ച തലസ്ഥാനം വിട്ടിരുന്നു. ബുധനാഴ്ചകളിലെ പതിവ് മന്ത്രിസഭായോഗം ഓണം പ്രമാണിച്ച് ഇന്നലെ ഒഴിവാക്കി.
മന്ത്രി റിയാസ്
ഔദ്യോഗിക വസതിയായ പമ്പയിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കും. വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ട്. നാളെ കോഴിക്കോട്ടേക്ക് പോകുന്ന അദ്ദേഹം ഞായറാഴ്ച വരെ അവിടെയുണ്ടാകും. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഓണാഘോഷങ്ങളിലും മന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച മടങ്ങിയെത്തും.
അമ്മയ്ക്കൊപ്പം രാജേഷ്
മന്ത്രിയായ ശേഷമുള്ള എം.ബി.രാജേഷിന്റെ ആദ്യ ഓണം ഷൊർണൂർ ചളവറ കയിലിയാട്ടെ വീട്ടിലാണ്. അമ്മ എം.കെ.രമണിയുടെ 75ാം പിറന്നാൾ കൂടിയായതിനാൽ ഓണത്തിന് ഇരട്ടി മധുരമാണ്. മറ്റ് കുടുംബാംഗങ്ങളെല്ലാം ഇന്ന് വീട്ടിൽ ഒത്തുചേരും. രമണി അമ്മ തന്നെയാണ് സദ്യ ഒരുക്കുക. എല്ലാക്കൊല്ലവും ഓണത്തിന് രാജേഷ് വീട്ടിലെത്താറുണ്ട്. എം.പിയായിരിക്കെ ഒരിക്കൽ മാത്രം എത്തിയില്ല. വെക്കേഷനായിരുന്നതിനാൽ കാശ്‌മീർ സന്ദർശിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇന്നലെ മണ്ഡലമായ തൃത്താലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. രാത്രിയോടെ തലസ്ഥാനത്തേക്ക് മടങ്ങും. രാജേഷിന്റെ ഉറ്റസുഹൃത്തുക്കളായ കെ.എൻ.ബാലഗോപാലും പി.രാജീവും മന്ത്രിസഭയിലുണ്ട്. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്നതുമുതൽ തുടങ്ങിയതാണ് മൂവരും തമ്മിലുള്ള സൗഹൃദം.
മന്ത്രി ജി.ആർ. അനിൽ
തിരുവോണദിനത്തിൽ ജി.ആർ.അനിൽ ഭാര്യ ലതാദേവിയുടെ കടയ്ക്കൽ കരിപ്പറമ്പിലുള്ള മേലതിൽ വീട്ടിലാണ് ഓണം ആഘോഷിക്കുക. ഉച്ചയോടെ മകൾ അഡ്വ.എ.എൽ.ദേവികയും മരുമകൻ എസ്.ടി.വിഷ്‌ണുവും എത്തും. മന്ത്രിയുടെ ഗൺമാൻ ചന്ദ്രദാസും ഡ്രൈവർ ഇവാൻ മൈക്കിളും ഓണസദ്യയിൽ പങ്കുചേരും. നാളെ പുലർച്ചെ തലസ്ഥാനത്ത് മടങ്ങിയെത്തും. രാവിലെ 8.30ന് അയ്യങ്കാളി ജയന്തി സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |