തിരുവനന്തപുരം: ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമുയർത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറിയും നെടുമങ്ങാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്ത് സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. ഇന്നലെ എ.കെ.ജി സെന്ററിലെത്തിയാണ് പ്രശാന്ത് തീരുമാനം പ്രഖ്യാപിച്ചത്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിക്കാൻ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിലാണ് പ്രശാന്ത്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം എ.കെ.ജി സെന്ററിലെത്തിയത്. വിജയരാഘവൻ പ്രശാന്തിനെ ചുവന്ന ഷാളണിയിച്ച് വരവേറ്റു.
കോൺഗ്രസും യു.ഡി.എഫും വിട്ട് ധാരാളം പേർ ഇടതുപക്ഷത്തോടൊപ്പം വരുന്നുണ്ടെന്നും അങ്ങനെ വരുന്നവരെ സഹകരിപ്പിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രശാന്തിനെ സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ഈ മാസം ആറിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രശാന്തിന് സ്വീകരണം നൽകും. ഈ യോഗത്തിലാകും അദ്ദേഹത്തിന്റെ ഔദ്യോഗികമായ പാർട്ടിപ്രവേശനം.
ജനാധിപത്യമില്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്നും കോൺഗ്രസിന്റെ മതനിരപേക്ഷതയിൽ ഉത്കണ്ഠയുള്ളതിനാലാണ് താൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതെന്നും പ്രശാന്ത് പറഞ്ഞു. അതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. പ്രാദേശികനേതാക്കളെ മുഖവിലയ്ക്കെടുക്കാത്ത അവസ്ഥയിലേക്ക് ഹൈക്കമാൻഡ് മാറി. അച്ചടക്കമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചു. റിയൽ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ട് കോൺഗ്രസിനകത്ത് വളർന്നു. അതിന് നേതൃത്വം നൽകുന്നവരെയാണ് ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചത്. മതനിരപേക്ഷത ഉയർത്തിക്കാട്ടുന്ന കേരള മോഡലിന് വലിയ അംഗീകാരമാണ് ജനങ്ങളിൽ നിന്നുണ്ടായത്. അതിനാലാണ് അതിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറായതെന്നും പ്രശാന്ത് പറഞ്ഞു.
'മനസ്സമാധാനത്തോടെ രാഷ്ട്രീയപ്രവർത്തനം നടത്താനാണ് താൻ സി.പി.എമ്മിൽ ചേർന്നത്. ഒരു ഉപാധിയുമില്ലാതെയാണ് ഇവിടെ എത്തിയത്. പാർട്ടി ഏല്പിക്കുന്ന ഏത് ചുമതലയും ആത്മാർത്ഥതയോടെ ഏറ്റെടുക്കും".
- പി.എസ്. പ്രശാന്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |