കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുഴിയടയ്ക്കാൻ കരാർകമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും കരാർകമ്പനിക്ക് വേണ്ടത്ര ജീവനക്കാരോ ആവശ്യത്തിനുള്ള ഉപകരണങ്ങളോ ഇല്ലെന്നും എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടുകളിൽ പറയുന്നു. കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം.
അറ്റകുറ്റപ്പണികൾ അശാസ്ത്രീയമാണെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരോട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ, എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടുകൾ അടുത്തദിവസം ഹൈക്കോടതിയിൽ സമർപ്പിക്കും.
ദേശീയപാതയിൽ നെടുമ്പാശേരിയിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രക്കാരൻ ഹാഷിം മരിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്. ഒരാഴ്ചയ്ക്കകം റോഡിലെ കുഴികൾ നികത്തണമെന്ന് സിംഗിൾബെഞ്ച് അന്ത്യശാസനം നൽകിയിരുന്നു. ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
റിപ്പോർട്ടുകളിൽ നിന്ന്
താത്കാലികമായി കുഴിയടയ്ക്കുന്നതിന് ഉപയോഗിക്കുന്ന കോൾഡ് മിക്‌സ് (ടാറും ചെറിയ മെറ്റലും ചേർത്ത മിശ്രിതം) ഫലപ്രദമല്ല.
ദേശീയപാത, സർവീസ് റോഡുകളുടെ നിർമ്മാണത്തിൽ അപാകത.
അറ്റകുറ്റപ്പണികളിൽ വീഴ്ചവരുത്തുന്ന കരാർകമ്പനി ടോൾപിരിക്കുന്നത് തടയാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടോ എന്നതിൽ വ്യക്തതവേണമെന്ന് തൃശൂർ കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |