കൊച്ചി: ആർ.എസ്.എസ് സംസ്ഥാന പ്രചാരകരുടെ യോഗം നാളെ മദ്ധ്യപ്രദേശിലെ ചിത്രകൂടിൽ നടക്കും. എല്ലാ വർഷവും ജൂലായിൽ നടക്കുന്ന സമ്മേളനം കൊവിഡ് മൂലം കഴിഞ്ഞ വർഷം മുടങ്ങിയിരുന്നു. യോഗത്തിന് മുന്നോടിയായി ക്ഷേത്രീയ പ്രചാരകന്മാരുടെ യോഗം ഇന്നലെ തുടങ്ങി. യോഗങ്ങളിൽ സർസംഘചാലക് ഡോ. മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ എന്നിവരും അഞ്ച് സഹസർകാര്യവാഹുകളും പങ്കെടുക്കും.
ഇന്ത്യയിലാകെ 45 പ്രാന്ത (സംസ്ഥാനം) സമിതികളാണുള്ളത്. ഈ സമിതികളിൽനിന്ന് പ്രാന്തപ്രചാരകരും സഹപ്രാന്ത പ്രചാരകരുമായി 135 പേരും ഏഴ് കാര്യവിഭാഗുകളിൽ നിന്നായി പ്രമുഖ്, സഹപ്രമുഖ് എന്നിവരും യോഗങ്ങളിൽ പങ്കെടുക്കും. 11 ക്ഷേത്രീയ സമിതികളിലെ പ്രചാരകരും സഹപ്രചാരകരുമെത്തും. പരിവാർ സംഘടനകളുടെ അഖില ഭാരതീയ സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്.
പ്രാഥമികമായി സംഘടനാവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് യോഗലക്ഷ്യമെന്ന് ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ അംബേദ്കർ പറഞ്ഞു. മഹാമാരിക്കാലത്ത് സ്വയംസേവകർ നടത്തിയ സേവനപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. കൊവിഡ് മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനം എങ്ങനെ നടത്തണമെന്ന് ആസൂത്രണം നടത്തും. ഭാവിയിലെ സംഘടനാ പദ്ധതികൾ ചർച്ചചെയ്യും. എല്ലാവർഷവും നടക്കുന്ന ആർ.എസ്.എസ് പരിശീലന ക്യാമ്പുകൾക്കും ഡോ. മോഹൻ ഭഗവത് ഉൾപ്പെടെയുള്ള ദേശീയ ഭാരവാഹികളുടെ യാത്രാപരിപാടികൾക്കും അന്തിമരൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |