തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടേയില്ലെന്നും ഡോ. അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും മുൻമന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. ഭരണഘടനാ അധിക്ഷേപത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നശേഷം സജി ചെറിയാൻ സഭയിൽ ആദ്യമായി നടത്തിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖം വായിച്ചാണ് അദ്ദേഹം വിശദീകരണത്തിലേക്ക് കടന്നത്.
ഭരണഘടനാമൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണെന്നാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ സൂചിപ്പിച്ചത്. പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താൻ. തന്റെ പാർട്ടിയുടെ നിലപാടും അതാണ്. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് താൻ പറഞ്ഞത്. ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട് കോടതിയിൽ പോകുന്നതിന് വ്യവസ്ഥയില്ല. ഇത് അംഗീകരിച്ചുകിട്ടാൻ കോടതിയിൽ പോകാനുള്ള അധികാരം വേണമെന്നാണ് ആവശ്യപ്പെട്ടത്.
വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദു:ഖമുണ്ട്. തൊഴിലാളികളുടെ അവകാശം കവരുന്ന നിയമങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെ തന്റേതായ ഭാഷയിൽ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. വിഷയമുയർന്നുവന്നപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജി വച്ചത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തത്വങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സൂചിപ്പിച്ചു. താൻ നിർവഹിച്ചത് പൊതുപ്രവർത്തകന്റെ കടമയാണ്.
മുഖ്യമന്ത്രിയും പാർട്ടിയും ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ ധാർമ്മികബോധമാണ്. അതാണ് താനും ഉയർത്തിപ്പിടിച്ചത്. 43 വർഷത്തെ തന്റെ കർമ്മജീവിതത്തിൽ പലവിധ പ്രതിസന്ധികളുണ്ടായി. എത്ര ആക്രമണം നേരിട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |