കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണത്തിനില്ലെന്ന് ലീഗ് അനുകൂല സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ലെന്ന നിലപാടാണ് സമസ്തയുടേത്. വഖഫ് നിയമനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കണം. പ്രശ്‌നം ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി സമസ്ത രംഗത്തിറങ്ങും.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള സമസ്ത നേരത്തേ തന്നെ സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്ലിം നേതൃസമിതി യോഗത്തിലും പങ്കെടുത്തിരുന്നില്ല.
മുസ്ലിംലീഗ് സംഘർഷം സൃഷ്ടിക്കുന്നു: മഹല്ല്
സമുദായത്തിനിടയിലെന്ന പോലെ ഇതര സമുദായങ്ങളുമായും സംഘർഷം സൃഷ്ടിക്കുന്ന സമീപനമാണ് മുസ്ലിം ലീഗിന്റേതെന്ന് മഹല്ല് ജുമാ അത്ത് കൗൺസിൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം രണ്ടു വർഷം മുമ്പ് ഗവർണറുടെ ഓർഡിനൻസിലൂടെ നിലവിൽ വന്നതാണ്. അധികാരം തിരിച്ചുപിടിക്കാനാവാത്തതിന്റെ വേവലാതിയിൽ ലീഗ് പുതിയ കലാപ നീക്കങ്ങൾക്കു മുതിരുകയാണെന്ന് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പി.ടി.എ. റഹീം എം എൽ.എ, ജനറൽ സെക്രട്ടറി പി.കെ.എ. കരീം, സെക്രട്ടറി ഷബീർ ചെറുവാടി എന്നിവർ പറഞ്ഞു.
ലീഗിന്റെ കുതന്ത്രം പൊളിഞ്ഞു : ജലീൽ
സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണത്തിനില്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതോടെ, മുസ്ലിം ലീഗിന്റെ കുതന്ത്രം പൊളിഞ്ഞുവെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്ന കാര്യത്തിലെ തെറ്റിദ്ധാരണകൾ സർക്കാർ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈകിയുദിച്ച വിവേകം: ലീഗ്
വഖഫ് വിഷയം ചർച്ച ചെയ്യാമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വൈകിയുദിച്ച വിവേകമാണെന്നും നേരത്തെ തന്നെ ചർച്ചയാകാമായിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
അതേ സമയം,തനിക്കെതിരെ ജിഫ്രി തങ്ങൾ ഉന്നയിച്ച വിമർശനം തെറ്റിദ്ധാരണ മൂലമുള്ളതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വഖഫ് വിഷയത്തിൽ അബ്ദുറഹ്മാന്റെ സമീപനം ധാർഷ്ട്യം നിറഞ്ഞതാണെന്നും മാന്യമായി സംസാരിക്കണമെന്നുമായിരുന്നു തങ്ങൾ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |