തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം ഏർപ്പെടുത്തും. എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവിൽ അനുബന്ധ സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ, മാനവ വിഭവശേഷി എന്നിവ ഉൾപ്പെടെ 'ആധാർ വാൾട്ട്' സ്ഥാപിക്കും. ഭരണാനുമതി നൽകാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് മന്ത്രിസഭായോഗം അനുവാദം നൽകി.
നാന്നൂറിലേറെ സാമൂഹ്യക്ഷേമ പദ്ധതികൾ സംസ്ഥാനത്തുണ്ട്. ഇവയുടെ നിർവഹണത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനും ഓരോ വകുപ്പുകൾക്കും വെവ്വേറെ നടപടിക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കൽ, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങൾ, ആവർത്തനം, പല സ്രോതസുകളിൽ നിന്ന് എടുക്കുന്നതുമൂലം വിവരശേഖരത്തിന് ഏകീകൃത രൂപമില്ലായ്മ, കൃത്യമായ തീരുമാനമെടുക്കുന്നതിന് സഹായകമായ ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പല പ്രശ്നങ്ങളും നിലവിലുണ്ട്.
ഇതിന് പരിഹാരം കാണാൻ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ നേടുന്നതൊഴിവാക്കി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തിൽ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്. അതത് വകുപ്പുകൾ ആവശ്യപ്പെടുന്ന നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങൾ മാത്രമാണ് രജിസ്ട്രിയിൽ നൽകുക.
പദ്ധതി നേട്ടങ്ങൾ
സാമൂഹ്യ, സാമ്പത്തിക, ജനസംഖ്യാപരമായ വിവരങ്ങൾ ഒറ്റ സ്രോതസിൽ നിന്ന് ലഭിക്കും.
ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ ഇത് ഉപയോഗിക്കാം.
ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങൾ ചേർക്കാം.
ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയൽ നമ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |