തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനായുള്ള സംസ്ഥാന കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംബന്ധിച്ച ഫയൽ മന്ത്രിസഭായോഗം തീരുമാനമെടുക്കാതെ മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കമ്മിഷൻ രൂപീകരിക്കുമ്പോൾ മുന്നാക്ക സമുദായങ്ങൾക്കെല്ലാം ആനുപാതിക പ്രാതിനിദ്ധ്യം വേണമെന്ന് വാദമുയർന്നിരുന്നു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മിഷൻ അദ്ധ്യക്ഷനാക്കണമെന്നായിരുന്നു നിലവിലെ ശുപാർശ. നേരത്തേയും മന്ത്രിസഭ മുമ്പാകെ ഇതു സംബന്ധിച്ച ഫയൽ വന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷന്റെ കാലാവധി കഴിഞ്ഞ മാസമാണ് അവസാനിച്ചത്. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ടതടക്കം ഒട്ടേറെ ശുപാർശകൾ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |