തിരുവനന്തപുരം: പിളർപ്പിന്റ വക്കിൽ നിന്ന് അനുരഞ്ജനത്തിന്റ വഴിയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. വിമതനീക്കത്തിന്റെ പേരിൽ പാർട്ടി പദവികളിൽ നിന്ന് പുറത്തായ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് അടക്കം മൂന്ന് മുതിർന്ന നേതാക്കൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു. അങ്കത്തിൽ അജയകുമാർ, വി. രാജേഷ് പ്രേം എന്നിവരാണ് പാർട്ടിയംഗത്വം രാജിവച്ച മറ്റു രണ്ടുപേർ. തുടർനടപടികൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണറിയിച്ചത്. ഇവർ സി.പി.എമ്മിലേക്ക് പോകുമെന്നതടക്കം നിരവധി അഭ്യൂഹങ്ങളുയരുന്നുണ്ട്.
ഇന്നലെ നാടകീയമായാണ് രാജിക്കത്ത് സംസ്ഥാന അദ്ധ്യക്ഷന് ഇ-മെയിലായി കൈമാറിയത്. അതേസമയം, വിമത നീക്കങ്ങൾക്ക് നേതൃത്വം കൊടുത്ത മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവയ്ക്കില്ലെന്ന് വൈകിട്ട് വാർത്താസമ്മേളനം നടത്തി വ്യക്തമാക്കി. സുരേന്ദ്രൻ പിള്ള ഇപ്പോഴും സസ്പെൻഷനിലാണ്.
സമാന്തരയോഗം വിളിക്കുകയും നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുകയും ചെയ്തതിനാണ് സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്യുകയും ഷേക് പി. ഹാരിസ് അടക്കം ഒമ്പത് നേതാക്കൾക്കെതിരെ മറ്റ് നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. ഈ മാസം എട്ടിന് സമാന്തര കൺവെൻഷൻ നിശ്ചയിച്ചിരുന്നുവെങ്കിലും സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രേയാംസുമായി അനുരഞ്ജന ചർച്ച നടത്തിയതോടെ വിമതർ കൺവെൻഷൻ ഉപേക്ഷിച്ചു. നേതാക്കൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചശേഷം തുടർ ചർച്ചകളെന്ന നിർദ്ദേശം സുരേന്ദ്രൻ പിള്ള മുന്നോട്ട് വച്ചിരുന്നു. എന്നാൽ, അതനുസരിച്ചുള്ള നീക്കമുണ്ടാകത്തതുകൊണ്ടാണ് മൂന്നുപേർ രാജിവച്ചത്.
രാജിയില്ലെന്ന് സുരേന്ദ്രൻ പിള്ള പ്രഖ്യാപിച്ചെങ്കിലും എൽ.ജെ.ഡി നേതൃത്വത്തോട് അകൽച്ചയിലുള്ള അദ്ദേഹം മറ്റ് ചില ഇടതുപാർട്ടികളുമായി ആശയവിനിമയം നടത്തുന്നതായി സൂചനകളുണ്ട്. സി.പി.ഐയിലേക്ക് അദ്ദേഹം പോയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അതിന് മുമ്പുള്ള വിലപേശൽ തന്ത്രമാണിപ്പോൾ നടക്കുന്നതെന്നാണ് സംസാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |