തിരുവനന്തപുരം:സിൽവർ ലൈൻ കല്ലിടൽ നിറുത്തിവച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയനേട്ടമാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, പിൻമാറ്റമല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ഇടതു മുന്നണിയും. സിൽവർലൈൻ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് തൃക്കാക്കരയിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതാക്കൾ പ്രതിരോധിക്കുന്നത്. സിൽവർലൈൻ തൃക്കാക്കരയുടെ റഫറണ്ടമാകുമെന്ന് പ്രഖ്യാപിച്ചവരുടെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം പരിഹസിക്കുകയും ചെയ്യുന്നു. ഇതോടെ, കല്ലിടൽ നിറുത്തിവച്ച റവന്യുവകുപ്പിന്റെ പുതിയ ഉത്തരവ് രാഷ്ട്രീയപ്പോരിന് വളമായി.
കല്ലിടലിനെ നേരിട്ട് തടയുന്ന തരത്തിൽ പ്രതിഷേധം ശക്തമായപ്പോഴും സർക്കാർ പിൻമാറാൻ തയ്യാറായിരുന്നില്ല. പലിടത്തും പ്രതിഷേധം ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തിരുന്നു. ജനങ്ങൾ ക്ഷണിച്ചുവരുത്തി കല്ലിടീക്കുന്നു എന്നു പറഞ്ഞ നേതാക്കൾ പിന്നീട് കണ്ടത്, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്തുപോലും ശക്തമായ പ്രതിഷേധം ഉയരുന്നതാണ്. ഭൂമിയേറ്റെടുക്കാനല്ലെങ്കിൽ ഇപ്പോൾ കല്ലിടുന്നതെന്തിനെന്ന് കെ-റെയിൽ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചവരും ചോദിച്ചു.
ജനങ്ങളുടെ പ്രതിഷേധം വക വയ്ക്കാതെ ഉദ്യോഗസ്ഥർ കല്ലിടലുമായി മുന്നോട്ട് പോകുന്നത് വിനയാകുമോയെന്ന ആശങ്ക ഇടതുമുന്നണിയിലും ഘടകകക്ഷികളിലും ശക്തമാണ്. സി.പി.ഐ നേതൃയോഗങ്ങളിലും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോൾ നടന്നുവരുന്ന സി.പി.ഐയുടെ ലോക്കൽ സമ്മേളനങ്ങളിലും പ്രധാന വിമർശനമായി ഉയരുന്നത് സിൽവർലൈൻ കല്ലിടലാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കല്ലിടൽ അപ്രഖ്യാപിതമായി സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് തർക്കസ്ഥലത്ത് കല്ലിടാനില്ലെന്ന ഉത്തരവ് റവന്യുവകുപ്പ് ഇറക്കിയത്.
സർക്കാരിന്റെ ചുവടുമാറ്റം തൃക്കാക്കരയിൽ തിരിച്ചടി ഭയന്നാണെന്ന് പ്രതിപക്ഷം പറയുന്നു. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കാമെങ്കിൽ, അത് നേരത്തേ ആകാമായിരുന്നല്ലോ എന്ന അവരുടെ ചോദ്യം ഇടതുമുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എത്ര ബോദ്ധ്യപ്പെടുത്തിയിട്ടും ആളുകൾക്ക് മനസ്സിലാക്കാത്ത സാഹചര്യത്തിൽ, സർവേയ്ക്ക് പുതിയ മാർഗം സ്വീകരിച്ചെന്നാണ് ഭരണപക്ഷം പറയുന്നത്. ഇതു പദ്ധതി വൈകാതിരിക്കാൻ വേണ്ടിയാണെന്നും അവർ വാദിക്കുന്നു.അതേസമയം, ഒന്നാംഘട്ട സമരത്തിന്റെ വിജയമായി ആഘോഷിക്കാനാണ് പ്രതിപക്ഷ ശ്രമം. തൃക്കാക്കരയിൽ വോട്ടുതേടിച്ചെന്ന ഭരണപക്ഷത്തിന് ജനരോഷം ബോദ്ധ്യപ്പെട്ടെന്നും അവർ പറയുന്നു.
കെ- റെയിൽ: ഹൈക്കോടതിയുടെ വിമർശനങ്ങൾ നിരവധി
സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതെന്തിനെന്ന ഹൈക്കോടതിയുടെ ചോദ്യവും കല്ലിടൽ ഉപേക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചെന്ന് സൂചന. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ശക്തമായ വിമർശനം ഉന്നയിച്ചത്. ജനങ്ങളെ ഭയപ്പെടുത്തുന്ന കല്ലിടൽ അനിവാര്യമോ എന്നുചോദിച്ച കോടതിയുടെ സീമപനം സർവേയ്ക്കെതിരായ ഹർജിയിൽ തുടക്കം മുതൽ ഇങ്ങനെയായിരുന്നു. കല്ലിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞെങ്കിലും സുപ്രീംകോടതിയിൽ സർക്കാർ അപ്പീലിനുപോയി അനൂകൂല തീരുമാനം കൈക്കലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ സിംഗിൾ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കെയാണ് കല്ലിടൽ നിറുത്താനുള്ള തീരുമാനം.
ഹൈക്കോടതിയുടെ
ചില പരാമർശങ്ങൾ
ദേശീയപാതയ്ക്കായി കല്ലിടാതെ തന്നെ സാമൂഹികാഘാത പഠനം നടത്തുന്നുണ്ടല്ലോ?
കുറ്റികളിൽ കെ-റെയിൽ എന്ന് എന്തിന് എഴുതണം?
സർവേ ആക്ട് പ്രകാരമാണ് സർവേ നടത്തേണ്ടത്. അതുപ്രകാരമുള്ള കല്ലാണ് ഇടേണ്ടത്.
സാമൂഹികാഘാത പഠന സർവേ ഇത്രയധികം ആഘാതം ഉണ്ടാക്കിയത് ആദ്യമായാണ്.
ആരും അറിയാതെ സാമൂഹികാഘാത പഠനം നടത്താനാകും
ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ് കോടതിയെ ഉത്കണ്ഠപ്പെടുത്തുന്നത്.
ഇടുന്ന കല്ലുകൾ നീക്കുമോ?
കല്ലിടുന്ന ഭൂമിയുടെ ഈടിന്മേൽ വായ്പ കിട്ടുമോ?
കല്ലിട്ട ഭൂമിയുടെ ഈടിന്മേൽ വായ്പ നൽകാം എന്ന് കാണിച്ച് സഹകരണ രജിസ്ട്രാർ സർക്കുലർ ഇറക്കുമോ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |