തിരുവനന്തപുരം: സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസിൽ മഹസർ തയ്യാറാക്കാൻ എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തി. എറണാകുളം എം.പി ഹൈബി ഈഡൻ, എം.എൽ.എ ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം നമ്പർ മുറിയിലായിരുന്നു പരാതിക്കാരിയുമൊത്ത് സി.ബി.ഐ സംഘം എത്തിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. ആലപ്പുഴ ഗസ്റ്റ് ഹൗസിലും സമാനമായ പരിശോധന നടത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹൈബി ഈഡൻ നിള ബ്ലോക്കിലെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. നാലുവർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്ന്, പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ആഗസ്റ്റിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആറ് പീഡനക്കേസുകൾ സി.ബി.ഐ ഏറ്റെടുത്ത് ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തി ആറ് എഫ്.ഐ.ആറുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി എഫ്.ഐ.ആറുകൾ സി.ബി.ഐ അഡി. സൂപ്രണ്ട് സി.ബി. രാമദേവൻ രജിസ്റ്റർ ചെയ്തത്.
ജാമ്യമില്ലാക്കുറ്റം
ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക ചുവയുള്ള സംഭാഷണം, വഞ്ചന, വധഭീഷണി, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്.
തെളിഞ്ഞാൽ കടുത്ത ശിക്ഷ
കുറ്റകൃത്യം തെളിഞ്ഞാൽ രണ്ട് മുതൽ ഇരുപതുവർഷം കഠിനതടവും പിഴയുമാണ് ശിക്ഷ. ലൈംഗിക പീഡനം ജീവപര്യന്തമോ പത്തുവർഷം കഠിനതടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്.
കേരളാഹൗസിൽ പരിശോധന
സോളാർ കേസിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡൽഹി കേരളാ ഹൗസിൽ പരിശോധന നടത്തി. സി.ബി.ഐ ഉദ്യോഗസ്ഥർ രണ്ടു ദിവസം കേരളാ ഹൗസിൽ താമസിച്ചാണ് അന്വേഷണം നടത്തിയത്. മുൻ മന്ത്രി എ.പി. അനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഫോട്ടോ കേരളാ ഹൗസ് ജീവനക്കാരെ കാണിച്ച് തിരിച്ചറിയൽ പരിശോധനയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |