തിരുവനന്തപുരം: കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനവും സാമ്പത്തിക നയവും തിരുത്തണമെന്ന് എ.ഐ.സി.സിയോട് നിർദ്ദേശിച്ച് മുതിർന്ന നേതാവ് വി.എം. സുധീരൻ. സുധീരന്റെ നിർദ്ദേശങ്ങളെ അഭിനന്ദിച്ചും ,സഹനേതാക്കളുമായി വിഷയം പങ്കു വയ്ക്കാമെന്ന് ഉറപ്പ് നൽകിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി സുധീരന് മറുപടിക്കത്തയച്ചു.
കഴിഞ്ഞ മാസം രാജസ്ഥാനിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരിൽ പരിഗണിക്കാനായാണ് മേയ് എട്ടിന് സുധീരൻ കോൺഗ്രസിന്റെ നയസമീപനങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടുള്ള കത്തയച്ചത്. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾക്ക് ചിന്തൻ ശിബിരിലേക്ക് ക്ഷണമില്ലായിരുന്നു. നേതാക്കൾ പലരും അഭിപ്രായങ്ങൾ കത്തിലൂടെ കൈമാറി. 11ന് സോണിയ മറുപടി അയച്ചു.
പണ്ഡിറ്റ് നെഹ്റുവും ഇന്ദിരാഗാന്ധിയും പിന്തുടർന്നു വന്ന മതേതരത്വത്തിൽ സമീപകാലത്തായി കോൺഗ്രസ് വെള്ളം ചേർത്തു.സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് സാധിക്കില്ല, മതേതരത്വ നിലപാടിലേക്ക് കോൺഗ്രസ് മടങ്ങണം, നെഹ്രുവിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് മാറി ഉദാരീകരണ നയങ്ങൾ കോൺഗ്രസ് സ്വീകരിച്ചതിനാലാണ് പിൽക്കാലത്ത് രാജ്യത്തിന്റെ സ്വത്തുക്കൾ പോലും വിൽക്കുന്ന മോദിയുടെ നയത്തെ എതിർക്കാനാവാത്തത്. നരസിംഹറാവു സ്വീകരിച്ച ഉദാരവത്കരണ സാമ്പത്തിക നയം സമ്പന്നർക്ക് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഇടത്തരക്കാരെയും കോൺഗ്രസിൽ നിന്നകറ്റി.
തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ജയ സാദ്ധ്യതയും പാർട്ടിയോടുള്ള വിശ്വസ്തതയുമാകണം അടിസ്ഥാന തത്വമാകേണ്ടത്. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്ഥാപിത താല്പര്യങ്ങൾ പരിഗണിക്കരുത്. പാർട്ടി സ്ഥാനങ്ങളിലേക്ക് പ്രവർത്തന പാരമ്പര്യവും യോഗ്യതയുമുള്ളവരെ പരിഗണിക്കണം. സംശയാസ്പദമായ വ്യക്തികളെ പരിഗണിക്കരുതെന്നും സുധീരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |