തിരുവനന്തപുരം: രാജ്യത്തിന്റെ പൊതുസ്വത്ത് വിദേശ -സ്വദേശ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് നൽകി ആറു ലക്ഷം കോടിരൂപ നാല് വർഷത്തിനിടെ ഖജനാവിലേക്ക് സമാഹരിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 7 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26,700 കിലോമീറ്റർ ദേശീയ പാതകളും 400 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും ബി.എസ്.എൻ.എല്ലും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും 21 വിമാനത്താവളങ്ങളും 31 തുറമുഖങ്ങളും അടക്കം പാട്ടത്തിന് നൽകാനാണ് നീക്കം. സ്വതന്ത്ര ഭാരതത്തിലെ മഹത്തായ സ്ഥാപനങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടാൻ പോകുന്നത്. മാത്രമല്ല, ഈ മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം കൂടി ദുരിതത്തിലാകുമെന്നും നേതാക്കൾ പറഞ്ഞു. രാജ്ഭവന് മുന്നിൽ നടക്കുന്ന സമരത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനാ നേതാക്കളായ കെ.എൽ. ഗോപിനാഥ്,പി.ജെ.ജോസഫ്,ജെ.ഉദയഭാനു, സോണിയ ജോർജ്, ടി.ബി.മിനി,മാഹീൻ അബുബക്കർ,കവടിയാർ ധർമ്മൻ,സുനിൽഖാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |