തിരുവനന്തപുരം: അരികടത്തിനെയും ഉപയോഗയോഗ്യമല്ലാത്ത അരി റേഷൻ കടകളിലെത്തിക്കുന്നതിനെയും കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരം സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയത് അന്വേഷണത്തിന്റെ ദിശ തെറ്റിക്കുന്നതിന് കാരണമായേക്കുമെന്ന് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ജലജ റാണി തിരുവനന്തപുരത്ത് ഡി.എസ്.ഒ ആയി ചുമതലയേറ്റശേഷം നിരവധി തവണ ഗോഡൗണുകളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അതിന്റെപേരിൽ നിരവധി പേർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടായിട്ടുമുണ്ട്.
അരികടത്തിൽ അന്വേഷണം നടക്കുന്നതിനിടെ സപ്ലൈ ഓഫീസറെ മാറ്റുമ്പോൾ അത് തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡി.എസ്.ഒ ഉൾപ്പെടെ ആർക്കെതിരെയും പുതിയതായി അന്വേഷണം നടത്തുന്ന വകുപ്പുതല സംഘം റിപ്പോർട്ട് നൽകിയിട്ടുമില്ല. മൂന്നു വർഷം കൂടുമ്പോഴുണ്ടാകുന്ന സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ജലജ റാണിയേയും മാറ്റിയത്.
തിരുവനന്തപുരത്ത് നന്നായി പ്രവർത്തിച്ചിരുന്ന ഡി.എസ്.ഒയാണ് ജലജ റാണിയെന്നും ഇപ്പോഴത്തെ അന്വേഷണവുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്നും ഇന്നലെ വാർത്താസമ്മേളനത്തിനിടെ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഗോഡൗണുകളിൽ നിന്നുള്ള അരി വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. കൃത്യമായ അളവിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യാനുള്ള നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |