കൊച്ചി:തിരുവനന്തപുരത്തെ യു.എ.ഇ കോൺസലേറ്റ് കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപാടുകൾക്ക് 2016ലാണ് തുടക്കമിട്ടതെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.തുടന്ന് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ഇപ്രകാരമാണ്: അന്ന് മുഖ്യമന്ത്രി ദുബായിൽ പോയപ്പോഴാണ് എം. ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത്. അന്ന് കോൺസുലേറ്റ് സെക്രട്ടറിയായിരുന്നു താൻ. ദുബായിലെ പ്രോട്ടോക്കോൾ, നടപടിക്രമങ്ങൾ, വിമാനത്താവളത്തിലെ കാര്യങ്ങൾ എന്നിവ ചോദിച്ചു. ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുത്തു. അതിനുശേഷം മുഖ്യമന്ത്രി ഒരു ബാഗ് കൊണ്ടുപോകാൻ മറന്നതായും എത്രയും വേഗം ബാഗ് ദുബായിൽ എത്തിക്കണമെന്നും പറഞ്ഞു. കോൺസുലേറ്റിലെ ഒരു നയതന്ത്രജ്ഞനെ ബാഗുമായി നയതന്ത്ര ചാനൽ വഴി ദുബായിലേക്ക് കയറ്റിവിട്ടു. കോൺസുലേറ്റിൽ എത്തുന്ന വസ്തുക്കളെല്ലാം സ്കാൻ ചെയ്യാറുണ്ട്. ഇങ്ങനെ സ്കാൻ ചെയ്തപ്പോഴാണ് ബാഗിൽ കറൻസിയാണെന്ന് മനസിലായത്. എന്തു കറൻസിയാണെന്ന് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പങ്കും മൊഴിയിൽ അറിയിച്ചു.
കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽ നിന്ന് ബിരിയാണിപ്പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വീടായ ക്ളിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള ലോഹവസ്തുക്കളുമുണ്ടായിരുന്നു. ഒട്ടേറെ തവണ ബിരിയാണിപ്പാത്രങ്ങൾ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കോൺസുലേറ്റ് ജനറൽ ഓഫീസിന്റെ വാഹനത്തിൽ ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |