കൊച്ചി: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ സ്വർണക്കടത്തു കേസിൽ ഇ.ഡിയുടെ അന്വേഷണത്തിന് ഊർജം പകരും. നേരത്തേ, കസ്റ്റംസും എൻ.ഐ.എയും സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇ.ഡിയുടെ അന്വേഷണത്തിന് രണ്ട് ഏജൻസികളും തങ്ങളുടെ പക്കലുള്ള രഹസ്യമൊഴികൾ നൽകിയില്ല. തുടർന്ന് കേസിൽ പ്രാഥമിക കുറ്റപത്രമാണ് 2020 ഒക്ടോബറിൽ ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനുണ്ടെന്നതിനാൽ അന്തിമ കുറ്റപത്രം പിന്നീടു നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇപ്പോൾ സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്കു വേണ്ടിയാണ് രേഖപ്പെടുത്തിയത്.
സ്വർണക്കടത്തു കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി മൊഴി നൽകാൻ സ്വപ്ന ജൂൺ രണ്ടിനാണ് സന്നദ്ധത പ്രകടിപ്പിച്ചത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞു. ജൂൺ നാലിന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി മൊഴി നൽകാൻ നിർദ്ദേശിച്ചു. സ്വപ്നയുടെ അഭിഭാഷകന്റെ അസൗകര്യം നിമിത്തം ജൂൺ ആറിനും ഏഴിനുമായാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഇനിയെന്ത്?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. വിചാരണ വേളയിൽ മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന് ഉറപ്പാക്കാനാണിത്. ഇതിൽ നിന്ന് വ്യതിചലിച്ചാൽ വ്യാജമൊഴി നൽകിയതിന് നിയമനടപടി സ്വീകരിക്കാം. മൊഴിയിൽ പറയുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്ന തെളിവു വിചാരണക്കോടതിയിൽ ഹാജരാക്കണം. ഇതാണ് ഇ.ഡിയുടെ അടുത്ത നടപടി. തെളിവുകൾ ഹാജരാക്കാനായില്ലെങ്കിൽ രഹസ്യമൊഴിക്ക് തെളിവു മൂല്യം ഇല്ലാതാകും.
സ്വപ്‌ന ഇപ്പോൾ വെളിപ്പെടുത്തിയ ബിരിയാണിച്ചെമ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിരുന്നതാണെന്ന് സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ കസ്റ്റംസ് അന്വേഷണം നടത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ മൊഴി നൽകാൻ സ്വപ്ന തയ്യാറായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |