തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി ഇടഞ്ഞ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ അനുനയസൂചന നൽകാത്തത് സംസ്ഥാന കോൺഗ്രസിലെ പിരിമുറുക്കമേറ്റുന്നു. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ തുടരുന്നതിനിടയിലാണ് ഇന്നലെ കോട്ടയത്ത് പുതിയ ഡി.സി.സി അദ്ധ്യക്ഷന്റെ സ്ഥാനാരോഹണച്ചടങ്ങിൽ രമേശ് ചെന്നിത്തല രൂക്ഷവിമർശനമുയർത്തിയത്. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് നിലനിൽക്കെ, രമേശിന്റെ ഭാഗത്ത് നിന്നുണ്ടായ വിമർശനം വെല്ലുവിളിയായി.
ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്യവിമർശനമുയർത്തി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി രംഗത്തുവന്നപ്പോഴും കാര്യമായി പ്രതികരിക്കാതെ മാറിനിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. ആ ഘട്ടത്തിൽ രമേശ് ശക്തിയോടെ നിലയുറപ്പിച്ചില്ലെന്ന പരാതി എ ഗ്രൂപ്പിനുണ്ടായിരുന്നു. ഇന്നലെ ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തുവച്ചുതന്നെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച രമേശ്, എ ഗ്രൂപ്പിനെയും തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നേരിടുന്നതിന്റെ സൂചനയായാണ് രമേശിന്റെ പ്രതികരണം വ്യാഖ്യാനിക്കപ്പെടുന്നത്. രമേശിനെ വേദിയിലുണ്ടായിരുന്ന എ ഗ്രൂപ്പ് പ്രമുഖൻ കെ.സി. ജോസഫും പിന്തുണച്ചു.
കണ്ണൂരിലെ ഡി.സി.സി മന്ദിര ഉദ്ഘാടനച്ചടങ്ങിൽ ഓൺലൈനായി ആശംസ നേർന്നെങ്കിലും, അവിടെ വച്ച് കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഗ്രൂപ്പ് നേതൃത്വങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനം താഴെത്തട്ടിൽ ഗ്രൂപ്പണികളെ പരസ്യമായി രംഗത്തുവരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് രമേശ് തന്നെ നേതൃത്വത്തിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്. പരസ്യവിമർശനത്തിന് ചെന്നിത്തല കോട്ടയം വേദിയാക്കിയത്, ഉമ്മൻ ചാണ്ടിക്ക് വൈകാരികബന്ധമുള്ള കോട്ടയത്ത് അത് മുതലെടുക്കാൻ ലക്ഷ്യമിട്ടാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന നേതൃത്വത്തിന് കളം നേരെയാക്കാൻ സാവകാശമുണ്ടെന്ന് തിരിച്ചറിയുന്ന ഹൈക്കമാൻഡ്, അതിനാൽ അവർക്ക് പൂർണ്ണ പ്രവർത്തനസ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്. എങ്കിലും ശേഷിക്കുന്ന പുനഃസംഘടനാ നടപടികളിൽ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ തഴയുന്നില്ലെന്ന് വരുത്താനുള്ള ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഈ മാസം എട്ടിന് തിരുവനന്തപുരത്തെത്തും. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായെല്ലാം അദ്ദേഹം ചർച്ച നടത്തും.
പുതുതായി ചുമതലയേറ്റ ഡി.സി.സി പ്രസിഡന്റുമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ശില്പശാലയുടെ ഉദ്ഘാടനം എട്ടിന് താരിഖ് അൻവർ നിർവ്വഹിക്കും. താരിഖിന് പുറമേ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവരും എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |