തൃശൂർ: തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി വിട്ടുനിന്നതോടെ പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ ആറ് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.
വോട്ടെടുപ്പിൽ സ്വതന്ത്രരടക്കം 25 പേർ എൽ.ഡി.എഫിനെയും 24 പേർ യു.ഡിഎഫിനെയും പിന്തുണച്ചു. തുടർന്ന് അവിശ്വാസം തള്ളിയതായി അദ്ധ്യക്ഷത വഹിച്ച കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. 28 പേരുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസം വിജയിക്കൂ.
ഡെപ്യൂട്ടി മേയർക്കെതിരെയും അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും മേയർക്കെതിരെയുള്ള പ്രമേയം തള്ളിയതോടെ ചർച്ചയ്‌ക്കെടുത്തില്ല. അവിശ്വാസം പരാജയപ്പെട്ടതോടെ മേയറുടെ നേതൃത്വത്തിൽ അംഗങ്ങളും സി.പി.എം നേതാക്കളും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
തനിക്ക് രണ്ടു നട്ടെല്ലെന്ന് മേയർ
തനിക്ക് രണ്ടു നട്ടെല്ലുണ്ടെന്നും ഒരിക്കലും വളയില്ലെന്നും മേയർ എം.കെ. വർഗീസ് അവിശ്വാസ പ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കോൺഗ്രസ് സീറ്റ് നൽകാത്തതിനാലാണ് സ്വതന്ത്രനായി മത്സരിക്കാനും എല്ലാവരെയും തോൽപ്പിച്ച് ഇവിടെയെത്താനും കഴിഞ്ഞത്. കോൺഗ്രസുകാർ ചതിയന്മാരാണെന്ന് അറിയാൻ വൈകിയെന്നും മേയർ പറഞ്ഞു.
അതേസമയം സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസ് അടക്കം ഒതുക്കി തീർക്കാമെന്ന ഒത്തുതീർപ്പിലാണ് ബി.ജെ.പി വിട്ടുനിന്ന് സി.പി.എമ്മിനെ സഹായിച്ചതെതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |