തിരുവനന്തപുരം: പമ്പയിലും നിലയ്‌ക്കലിലും ശബരിമലയിലും ദേവസ്വം ബോർഡ് നടത്തിയ മരാമത്ത് ജോലികളുടെ സ്റ്റോക്ക് രജിസ്റ്റർ കാണാനില്ലെന്ന ആരോപണത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയത്.
2016 മുതൽ 2018 വരെ പമ്പ അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് വഴി ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടത്തിയ ജോലികളുടെ രേഖകളാണ് കാണാതായത്. ബോർഡിന്റെ മരാമത്ത് ജോലികൾ ചെയ്യുന്ന കരാറുകാർക്ക് സിമന്റ്, കമ്പി എന്നിവ നൽകുന്നത് ബോർഡാണ്. ഇത്തരത്തിൽ വിതരണം ചെയ്യേണ്ട സിമന്റും കമ്പിയും പമ്പയിലെ അസിസ്റ്റന്റ് എൻജിനിയർ ഓഫീസിലാണ് സ്റ്റോക്ക് ചെയ്യുന്നത്.
രജിസ്റ്റർ കാണാതായതോടെ എത്ര ലോഡ് സിമന്റും കമ്പിയും വിതരണം ചെയ്‌തെന്നോ എത്ര മിച്ചമുണ്ടെന്നോ കണ്ടെത്താൻ കഴിയില്ലെന്നാണ് സൂചന. എന്നാൽ രജിസ്റ്റർ കാണാത പോയിട്ടില്ലെന്നാണ് ശബരിമല പൊതുമരാമത്ത് വിഭാഗത്തിന്റെ വിശദീകരണം. പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ശബരിമല ചീഫ് എൻജിനിയർ (ജനറൽ) വ്യക്തമാക്കി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |