കൊച്ചി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത ഈട്ടിത്തടി വെട്ടിയെടുത്തത് എവിടെ നിന്നാണെന്ന് പൂർണമായി കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 35 പ്രദേശങ്ങളിൽ നിന്ന് ഈട്ടിത്തടി വെട്ടിയതിന് 31 കേസുകൾ വനം വകുപ്പ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു.
രണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മരങ്ങൾ വെട്ടിയതെന്നാണ് പ്രതികളുടെ വാദം. ഇവരുടെ പറമ്പിലെ മരക്കുറ്റിയുടെ അളവ്, പിടിച്ചെടുത്ത മരക്കഷണങ്ങളുമായി യോജിക്കുന്നില്ലെന്ന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. ഷമീർ നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. മരം മുറിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് വിശദീകരണം നൽകിയത്. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് വിശദീകരണം.
പ്രതികൾ മുറിച്ച ബാക്കി ഈട്ടിത്തടികൾ പിടിച്ചെടുക്കാൻ ശ്രമം തുടരുകയാണ്. വൈത്തിരി ചെക്ക് പോസ്റ്റിലൂടെയല്ല തടി കൊണ്ടുപോയതെന്ന് കണ്ടെത്തി. ഈട്ടിത്തടി വാങ്ങിയതിന്റെ ബില്ലാണ് ഹാജരാക്കിയത്. മരം വെട്ടാനും കൊണ്ടുപോകാനുളള അനുമതി ഹാജരാക്കിയിട്ടില്ല. വ്യാജരേഖകൾ ഉപയോഗിച്ചാണ് കടത്തിയത്. പ്രതികൾ ഒളിവിലാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ ഈട്ടിത്തടി മുറിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകൂ.
കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തതോടെ റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ പ്രതികൾ ഭീഷണിപ്പെടുത്തുകയാണ്. മേപ്പാടി റേഞ്ച് ഓഫീസിലെ ദിവസവേതനക്കാരനായ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തനിക്കെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി. ജാമ്യഹർജികളിൽ വെള്ളിയാഴ്ച വാദം തുടരും.
അടിമാലി റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി
അടിമാലി: മരം മുറി കേസിൽ ആരോപണ വിധേയനായ അടിമാലി റേഞ്ച് ഓഫീസർ ജോജി ജോണിനെ കോട്ടയം ഡിവിഷനിലെ പൊൻകുന്നം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റി. പകരം അവിടെ നിന്ന് റേഞ്ച് ഓഫീസർ കെ.വി.രതീഷിനെ അടിമാലി റേഞ്ചിലേക്കും മാറ്റി.
കഴിഞ്ഞ ദിവസം മങ്കുവയിൽ നിന്ന് വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ ജോജി ജോണിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കുമളിയിലെ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. 2020 ഒക്ടോബറിലെ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ മൂന്ന് മാസം മുൻപാണ് അടിമാലി റേഞ്ചിലെ മങ്കുവയിൽ നിന്ന് ഏഴ് തേക്കു തടികൾ വെട്ടാൻ വനം വകുപ്പ് അനുമതി നൽകിയത്. ഇതിലെ രണ്ട് തടികൾ റവന്യൂ ഭൂമിയിലേതാണെന്ന ആക്ഷേപം ഉയർന്നതിനിടെ ഒരെണ്ണം മുറിച്ച് ഉരുപ്പടികളാക്കി കുമളിയിലേക്ക് കടത്തി. ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫീസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്പർവൈസർ ബൈജുവാണ് തടി വാങ്ങിയത്.ഇതിന്റെ മഹസ്സർ ചുമതല അടിമാലി റേഞ്ചർക്ക് ആയിരുന്നു. ഇതിനെ തുടർന്ന് ജോജി ജോണിനെതിരായി ആക്ഷേപം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |