തിരുവനന്തപുരം: എറണാകുളത്ത് നിന്നെത്തിച്ച വൃക്ക നാലു മണിക്കൂർ വൈകി രോഗിയിൽ വച്ചു പിടിപ്പിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവം കേരളകൗമുദി പുറത്തു കൊണ്ടുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കുവേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗിമരിക്കുന്നതിനും ഇടയാക്കിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. സുരേഷ്‌കുമാറിന്റെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |