തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. അതിൽ പ്രതിഷേധിച്ച് സമ്മേളനനടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാകവാടത്തിൽ കുത്തിയിരുന്ന് സമരം നടത്തി.
സുപ്രീംകോടതി ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ രാജിയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും പി.ടി. തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി. സ്പീക്കർ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ സഭാബഹിഷ്കരണം. വിഷയത്തിൽ രൂക്ഷമായ വാക്പോരാണ് ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായത്. പനി ബാധിച്ച് ചികിത്സയിലായതിനാൽ ശിവൻകുട്ടി ഇന്നലെ സഭയിൽ എത്തിയില്ല.
കെ.എം. മാണിക്കെതിരെ അന്ന് വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് പ്രതിപക്ഷം ഭരണമുന്നണിയെ ആക്രമിച്ചത്. മാണിയുടെ ആത്മാവ് ഈ വിധിയിൽ സന്തോഷിക്കുമെന്ന് പി.ടി.തോമസ് പറഞ്ഞു. ആന കരിമ്പിൻകാട്ടിൽ കയറിയ പോലെയാണ് 2015ലെ ബഡ്ജറ്റ് ദിനത്തിൽ ശിവൻകുട്ടി സഭയിൽ അഴിഞ്ഞാടിയത്. ഇപ്പോൾ ആ ചൊല്ല് ശിവൻകുട്ടി നിയമസഭയിൽ കയറിയപോലെ എന്ന് മാറ്റിയിട്ടുണ്ട്.
ശിവൻകുട്ടിയുടെ ഉറഞ്ഞു തുള്ളൽ വിക്ടേഴ്സ് ചാനലിൽ കുട്ടികളെ കാണിക്കാവുന്നതാണ്. ആശാന് അക്ഷരമൊന്ന് പിഴച്ചാൽ എന്ന ചൊല്ല് പിണറായിയെയും ശിവൻകുട്ടിയെയും പറ്റിയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാർത്ഥികളുടെ മാതൃകയാകാൻ കഴിയുമോ. അദ്ധ്യാപകർക്ക് നേതൃത്വം നൽകാൻ കഴിയുമോ? കെ.എം. മാണി കൂടിചേർന്നു കൊടുത്ത കേസിനെയാണോ, സുപ്രീംകോടതിയിൽ ഈ സർക്കാർ പറഞ്ഞ കാര്യങ്ങളെയാണോ കേരള കോൺഗ്രസ് -എം ഇപ്പോൾ പിന്തുണയ്ക്കുന്നത്.
കേരളം കണികണ്ട കള്ളനെന്ന് മാണിയെ വിശേഷിപ്പിച്ച സി.പി.എം ഇപ്പോൾ അദ്ദേഹത്തെ വിശുദ്ധനാക്കിയെന്നും പി.ടി.തോമസ് പറഞ്ഞു. റിവോൾവറുമായി സഭയിൽ വന്ന് ഒരു എം.എൽ.എ മറ്റൊരു എം.എൽ.എയെ വെടിവച്ചാലോ ഒരു എം.എൽ.എ മറ്റൊരു എം.എൽ.എയെ കുത്തിക്കൊന്നാലോ അത് കുറ്റകൃത്യം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അതുപോലെ പൊതുമുതൽ നശിപ്പിച്ചതും കുറ്റമാണ്. അതിനൊരു പരിരക്ഷയുമില്ല. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ ബഹളംവച്ച ഭരണപക്ഷത്തോട് അത് അവസാനിപ്പിക്കാൻ രണ്ടുവട്ടം സ്പീക്കർ ആവശ്യപ്പെട്ടു.
സസ്പെൻഷൻ ശിക്ഷാനടപടി: മുഖ്യമന്ത്രി
സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കൽപ്പത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കുതന്നെ എതിരാണ്. സഭയിൽ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കർ സസ്പെൻഡ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സർക്കാർ സർവീസിൽ നിന്നുള്ള സസ്പെൻഷൻ പോലെയല്ല സഭയിൽ നിന്നുള്ള സസ്പെൻഷൻ. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.
ഇതും കുറ്റകരമാണ്!
സഭാ ബഹിഷ്കരണത്തിന് മുമ്പ് ബഹളം വച്ച പ്രതിപക്ഷത്തോട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതും കുറ്റകരമാണെന്ന് മന്ത്രി പി.രാജീവ് ഓർമ്മിപ്പിച്ചു. പി.പി.ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ് തുടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കമന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |