തിരുവനന്തപുരം: യു.ഡി.എഫിന്റെ കെട്ടുറപ്പിന് പോറലേല്പിക്കുന്നതൊന്നും അനുവദിക്കില്ലെന്ന ഉറപ്പ് യു.ഡി.എഫ് നേതൃയോഗത്തിൽ ഘടകകക്ഷികൾക്ക് കൈമാറി കോൺഗ്രസ് നേതൃത്വം. ഏത് കക്ഷിയുടെയും പ്രശ്നങ്ങൾ എപ്പോഴും അറിയിക്കുന്നതിന് പ്രതിപക്ഷ നേതാവിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ടി. ശ്രീകുമാറിനെ ലെയ്സൺ ഓഫീസറാക്കാനും ധാരണയായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഇക്കാര്യം വ്യക്തമാക്കിയതോടെ, ഘടകകക്ഷികൾ പൂർണ്ണ പിന്തുണയറിയിച്ചു.
കോൺഗ്രസിലെ തർക്കങ്ങളുടെ പേരിൽ മുന്നണി യോഗത്തിലും വിമർശനം പ്രതീക്ഷിച്ചിടത്ത്, ക്രിയാത്മക ചർച്ചയിലേക്ക് കാര്യങ്ങൾ വഴിമാറി. തുറന്ന സമീപനം കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായത് സന്തോഷകരമാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പരിഭവിച്ച് സി.പി. ജോൺ
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷ നൽകിയ ശേഷം അവഗണിച്ചതിലുള്ള പരിഭവം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രകടിപ്പിച്ചു. 'ജോണിനെ നിങ്ങൾ അംഗീകരിക്കേണ്ട, ചെറിയ പാർട്ടിയാണെങ്കിലും മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണന സി.എം.പിക്ക് നൽകേണ്ടതായിരുന്നു '- ജോൺ പറഞ്ഞു. അത്തരം അവഗണനകൾ ഇനിയുണ്ടാകില്ലെന്നും എല്ലാവർക്കും തുല്യപരിഗണന നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. യു.ഡി.എഫ് താഴെത്തട്ടിൽ പുന:സംഘടിപ്പിക്കുമ്പോൾ തങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യമുറപ്പാക്കണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള പ്രസിഡന്റ് സലിം പി. മാത്യു ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കോൺഗ്രസ് അന്വേഷണ കമ്മിഷനുകളിൽ കുറ്റപ്പെലില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നതിനാൽ, ജോസഫ് ഗ്രൂപ്പ് അക്കാര്യം ഉന്നയിച്ചില്ല.
കെ-റെയിലിനെതിരെ ഉമ്മൻ ചാണ്ടിയും രമേശും
കെ-റെയിൽ പദ്ധതി ചർച്ചയ്ക്കെടുക്കവേയാണ് യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനം ഭഞ്ജിച്ചത്. തന്റെ സർക്കാരിന്റെ കാലത്തെ യാഥാർത്ഥ്യബോധമുള്ള പദ്ധതിയെ അട്ടിമറിച്ചാണ് അപ്രായോഗികമായ കെ-റെയിലുമായി വരുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോടികൾ വിലമതിക്കുന്ന കണ്ണായ ഭൂമിയിൽ നോട്ടമിട്ട് റിയൽ എസ്റ്റേറ്റ് ഭീമന്മാർ നടത്തുന്ന കളിയാണെന്ന് രമേശും പറഞ്ഞു. കെ-റെയിലിനെ എതിർക്കുമ്പോൾ കൃത്യമായ കാരണങ്ങൾ ജനത്തെ ബോദ്ധ്യപ്പെടുത്തണമെന്നും, അല്ലെങ്കിൽ വികസനവിരോധികളെന്ന് ചിത്രീകരിക്കുമെന്നും ഷിബു ബേബിജോൺ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കൊവിഡ് പ്രതിരോധ വീഴ്ചകൾ ഉമ്മൻ ചാണ്ടിയും രമേശും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |