തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നിഴലിനെപ്പോലും പേടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പിണറായിയുടെ ഭരണത്തിൽ കേരളം ഗുണ്ടകളുടെ നാടായി. ഭരിക്കാൻ പ്രാപ്തിയില്ലാത്ത പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സതീശൻ പറഞ്ഞു.
ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ.ടി. ജലീലിനെ ഉപയോഗിച്ച് ലോകായുക്തയ്ക്ക് എതിരെ പൂരപ്പാട്ട് നടത്തിച്ചുവെന്നും സതീശൻ ആരോപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുക, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറി. മയക്കുമരുന്ന്, ഗുണ്ടാ മാഫിയകൾക്ക് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കുടപിടിക്കുന്നു. കാപ്പ ചുമത്തി അകത്താക്കിയവരെ പോലും പുറത്തു വിടുന്നു. കോട്ടയത്ത് ഒരു ചെറുപ്പക്കാരന്റെ ജീവൻ പൈശാചികമായി നഷ്ടപ്പെടാൻ കാരണം ഇതാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ വ്യാപകമാവുന്നു. അതാണ് പിണറായി വിജയന്റെ കേരളം. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത ക്രൂരത കാട്ടുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ എത്രയോ നാളുകളായി പരോളിലാണ്. ഈ കാലയളവിൽ മയക്കു മരുന്നു കേസിൽ അവർ പ്രതികളായി. ഗുണ്ടകളുടെ സമ്മേളനം തന്നെ നടത്തി. ജയിലറകൾ ഇവർക്ക് സുഖവാസ കേന്ദ്രങ്ങളാണ്. ജനജീവിതം അരക്ഷിതാവസ്ഥയിലാണ്.
തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസംവിധാനം അട്ടിമറിക്കുകയാണ്. പൊലീസിനെ ചങ്ങലയ്ക്കിട്ടിരിക്കുന്നു. പോക്സോ കേസുകൾ പോലും തെളിയിക്കപ്പെടുന്നില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ സ്ത്രീകൾക്ക് രക്ഷയില്ലെന്ന് ഒരു വനിതാ മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു. ഇടത് ഭരണകാലത്ത് ആകെ മാറ്റമുണ്ടായത് സി.പി.എമ്മിന് മാത്രമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.പിമാരായ കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എം. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |