ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്താൻ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പാർട്ടിയിലെ ഉത്തരവാദിത്വപ്പെട്ട ചിലരാണ് തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ തന്നെ നിയമിച്ചതെന്ന സി.വി. ആനന്ദബോസിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൂന്നംഗസമിതിയെ നിയമിച്ചിട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത് വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെങ്കിൽ മാദ്ധ്യമങ്ങൾക്ക് അദ്ധ്യക്ഷൻ ജെ.പി. നദ്ദയിൽ നിന്ന് വിവരം തേടാമെന്നും വി. മുരളീധരൻ പറഞ്ഞു.
മരംമുറിക്കേസിൽ സ്വതന്ത്ര അന്വേഷണം വേണം
വിവാദ മരംമുറി ഉത്തരവിന് പിന്നിൽ ആരാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണ്. പരിസ്ഥിതി സ്‌നേഹികളാണെന്ന് പറയുന്ന ബിനോയ് വിശ്വവും മന്ത്രി പി. പ്രസാദുമടക്കമുള്ള നേതാക്കളും മിണ്ടുന്നില്ല. മരം മുറി നടക്കുമ്പോൾ കൽപ്പറ്റ എം.എൽ.എയായിരുന്ന സി.കെ. ശശീന്ദ്രനും പ്രതികരിക്കാൻ തയ്യാറാകാത്തത് മുകളിലുള്ള മറ്റുള്ളവർക്ക് പങ്കുള്ളതിനാലാണ്.
സർക്കാർ ഇറക്കിയ ഉത്തരവിന്റെ ഉത്തരവാദി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണെങ്കിൽ എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുന്നില്ലെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് തുറന്ന് കാണിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തത്.
ഉന്നതർ സംശയനിഴലിൽ നിൽക്കുന്ന കേസ് അന്വേഷിക്കാൻ എ.ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും വി. മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |