തിരുവനന്തപുരം: ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടി മെതിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാടത്ത നിയമങ്ങളെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന നിയമസഭാ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷനുകളിൽ ഒരു ക്രിമിനൽ കേസ് പോലുമില്ലാത്ത,സ്ഥാപനങ്ങളുടെ വാതിലുകൾ അടയ്ക്കാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട് കൊണ്ടുവന്നു. നൂറുകണക്കിന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പശുവിനെ വളർത്താത്ത സ്ഥലത്ത് ബീഫ് നിരോധിച്ചു. സ്കൂൾ ഭക്ഷണത്തിൽ നിന്ന് നോൺ വെജിറ്റേറിയൻ മാറ്റി. മീൻ മാത്രം കഴിക്കുന്ന സ്ഥലത്താണിത്. ബേപ്പൂരിൽ നിന്നുള്ള ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റി. മദ്യം കഴിക്കാത്ത സ്ഥലത്ത് മദ്യനിരോധനം നീക്കി. ലക്ഷദ്വീപിനെ പരീക്ഷണശാലയാക്കി, അത് രാജ്യം മുഴുവൻ നടപ്പാക്കാനുള്ള സംഘപരിവാർ നീക്കമാണിതെന്ന് സതീശൻ പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ
ഭരണഘടനാ വിരുദ്ധരെ ഭരണഘടനാപദവികളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ലക്ഷദ്വീപ് നൽകുന്ന പാഠം. കേന്ദ്രസർക്കാർ അതിന് തയ്യാറാകണം
പി.കെ. കുഞ്ഞാലിക്കുട്ടി
ഇന്നലെ കാശ്മീർ, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം എന്നതിന്റെ സൂചനയാണിത്. കാശ്മീരിനെ ഒറ്റ വെട്ടിനാണ് മൂന്ന് കഷണമാക്കിയത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ആപത്താണ്.
മാത്യു ടി.തോമസ്
ഒരു സമൂഹത്തെ വരുതിയിലാക്കാനുള്ള പൈലറ്റ് പദ്ധതിയാണിത്. ഇത്ര നഗ്നമായി സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ആപത്ത് തിരിച്ചറിയണം.
മോൻസ് ജോസഫ്
ജനാധിപത്യത്തിൻമേലുള്ള അധിനിവേശമാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടി. കേന്ദ്രസർക്കാരിന്റെ മൗനാനുവാദം ഇതിന് പിന്നിലുണ്ട്.
ഡോ.എൻ.ജയരാജ്
ഇത് ലക്ഷദ്വീപിന്റെ മാത്രം പ്രശ്നമല്ല.കേരളത്തിന് ആ ജനതയോടുള്ള ആത്മബന്ധം തെളിയിക്കേണ്ട സന്ദർഭമാണിത്.
ടിബറ്റിൽ ചെെന ചെയ്തത് പോലെയെന്ന് പി.ടി. തോമസ്
ടിബറ്റിൽ കടന്നുകയറി ഒരു സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് ചൈന ഇല്ലായ്മ ചെയ്തതിന് സമാനമായ നടപടിയാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് കോൺ.അംഗം പി.ടി.തോമസ് നിയമസഭയിൽ ആരോപിച്ചു. ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് ഭേദഗതികൾ ഉന്നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.തോമസിന്റെ ടിബറ്റ് പരാമർശത്തിനെതിരെ ഭരണകക്ഷി അംഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. മൂന്ന് പേരാണ് പ്രമേയത്തിൽ ഭേദഗതികൾ കൊണ്ടുവന്നത്. മൂന്നും പ്രതിപക്ഷത്തു നിന്നായിരുന്നു. ഭേദഗതികളൊക്കെ നിയമസഭയ്ക്ക് ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് സ്വീകരിക്കപ്പെടാവുന്നതാണോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അനൂപ് ജേക്കബിന്റെ രണ്ട് ഭേദഗതികളും പി.ടി.തോമസിന്റെയും എൻ.ഷംസുദ്ദീന്റെയും ഓരോ ഭേദഗതിയും മുഖ്യമന്ത്രി സ്വീകരിച്ചു.
സംഘപരിവാറിനെയും ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രമേയത്തിൽ ഒരിടത്തും പേരെടുത്തു പറയുന്നില്ലെന്ന് എൻ. ഷംസുദ്ദീൻ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നാനാത്വങ്ങൾ ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങൾ ഇന്ത്യയിലെ "മറ്റിടങ്ങളിലും ആസൂത്രിയമായി നടത്തിയിട്ടുണ്ട് "എന്നത് തിരുത്തി "സംഘപരിവാരത്താൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രസർക്കാർ ആസൂത്രിതമായി നടത്തിയിട്ടുണ്ട് " എന്ന ഭേദഗതിയും, ജമ്മുകാശ്മീർ വെട്ടിമുറിച്ചതും സംസ്ഥാന പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതും ഇത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണങ്ങളായിരുന്നുവെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നതിന് പുറമെ അദ്ദേഹത്തിന്റെ മുഴുവൻ ഉത്തരവുകളും റദ്ദുചെയ്യണമെന്നും ഷംസുദ്ദീൻ നിർദ്ദേശിച്ചു. ആദ്യഭേദഗതി സഭ അംഗീകരിച്ചില്ല. അവസാന ഭേദഗതി എല്ലാ ഉത്തരവുകളും എന്നതിന് പകരം വിവാദമായ ഉത്തരവുകളെന്നാക്കി മാറ്റംവരുത്തി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |