തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.
കസ്റ്റംസിന് സ്വപ്ന നൽകിയതും കോടതിയിൽ 164 പ്രകാരം നൽകിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്. സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ല. യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങൾ ഇപ്പോൾ ശരിയാണെന്ന് വ്യക്തമായിരിക്കുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുധാകരൻ
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ സുതാര്യമായ അന്വേഷണം സാദ്ധ്യമാകണമെങ്കിൽ ജുഡീഷ്യറിയുടെ മേൽനോട്ടം ഉണ്ടാകണം. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസം നഷ്ടമായി. ബിരിയാണി പാത്രത്തിൽ സ്വർണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയിൽ തുടരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവെച്ച് അന്വേഷണത്തെ നേരിടണം.
കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് വൈകീട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ വായ് മൂടിക്കെട്ടി പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ് 10ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും.
സ്വപ്നയുടെ ആരോപണങ്ങൾ കാര്യമാക്കുന്നില്ല: ശിവശങ്കർ
താനുൾപ്പെടെയുള്ളവർക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും രഹസ്യമൊഴിയും കാര്യമാക്കുന്നില്ലെന്ന് മറ്റൊരു പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ പ്രതികരിച്ചു. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേയെന്നും ശിവശങ്കർ മാദ്ധ്യമങ്ങളോട് ചോദിച്ചു.
ആരോപണത്തിന് വിധേയയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയും പ്രതികരണവുമായി എത്തി. മുഖ്യമന്ത്രിക്കൊപ്പം 2016-ൽ ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്രയായിരുന്നുവെന്ന് അവർ വ്യക്തമാക്കി. മറ്റൊന്നിനെപ്പറ്റിയും തനിക്ക് അറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ പറഞ്ഞു.
ജനത പുച്ഛിച്ച് തള്ളിയ കഥകൾ: കോടിയേരി
സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ്. രാഷ്ട്രീയ താത്പര്യത്തോടെ ചില മാദ്ധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം: കെ. സുരേന്ദ്രൻ
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന് മുഖ്യമന്ത്രി കസേരയിലിരിക്കാൻ ധാർമ്മിക യോഗ്യതയില്ല. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി കറൻസി കടത്തിയെന്നത് കേരളത്തിന് നാണക്കേടാണ്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ ശ്രമിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |