തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മിഷൻ ഒാഫീസിലെ ലാപ്ടോപ്പിൽ നിന്ന് ചോർത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ കെൽട്രോണിന് അനുവദിച്ച മുറിയിലെ ലാപ്ടോപ്പിൽ നിന്ന് 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന് വോട്ടർ പട്ടികയുടെ ചുമതലയുള്ള ജോയിന്റ് സി.ഇ.ഒ കൃഷ്ണദാസ് നൽകിയ പരാതിയിലാണ് കേസ്. ഐ.ടി ആക്ട്, ഗൂഢാലോചന, ഡേറ്റ മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയ എഫ്.ഐ.ആറിൽ ആരുടെയും പേരുകൾ ഇല്ല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പി ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. 3.25 ലക്ഷം വ്യാജവോട്ടർമാരുണ്ടെന്നും വൻ ക്രമക്കേടുണ്ടെന്നുമായിരുന്നു ആരോപണം. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇരട്ട വോട്ടർമാരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽനിന്ന് വിവരങ്ങൾ ലഭിച്ചെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാൽ, കമ്മിഷൻ ഓഫിസിലെ കമ്പ്യൂട്ടറിൽനിന്നാണ് വിവരങ്ങൾ നഷ്ടപ്പെട്ടെതെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നും കമ്മിഷൻ സംശയിക്കുന്നു. കളക്ടർമാരുടെ അന്വേഷണത്തിൽ 38,585 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് കമ്മിഷൻ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം നൽകിയിരുന്നത് സർക്കാർ ഏജൻസികളായ സിഡാക്കും കെൽട്രോണുമാണ്. വിവരം ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശത്തെതുടർന്ന് ജൂൺ 30ന് കെൽട്രോണുമായുള്ള കരാർ റദ്ദാക്കുകയും ജീവനക്കാരോടു മടങ്ങിപ്പോകാനും നിർദ്ദേശിച്ചിരുന്നു. അതേസമയം, ലാപ്‌ടോപ്പിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ ഇരട്ടവോട്ടുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും വാദമുണ്ട്.
ചോർച്ച റിപ്പോർട്ട് ചെയ്തത് സി-ഡാക്
തിരഞ്ഞെടുപ്പ് കമ്മിഷനിലെ കെൽട്രോണിന്റെ ഓഫീസിലെ ലാപ്ടോപിൽ നിന്ന് വിവരം ചോർന്നതായി കണ്ടെത്തിയത് കേന്ദ്രസ്ഥാപനമായ സി-ഡാക്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ ഐ.ടി അനുബന്ധ സാങ്കേതിക സഹായങ്ങൾ സി-ഡാക്കിനും കെൽട്രോണിനുമാണ് നൽകിയിരുന്നത്. ഇതിൽ കെൽട്രോണിന്റെ ലാപ്ടോപിൽ നിന്ന് ഡേറ്റ ചോർന്നതായി സി-ഡാക്കിന്റെ വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനിൽ റിപ്പോർട്ട് ചെയ്തു. സ്ഥിരീകരണത്തിന് വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. ഇതേത്തുടർന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കെൽട്രോണുമായുള്ള കരാർ റദ്ദാക്കാൻ നിർദ്ദേശിച്ചത്.
ജനാധിപത്യ പ്രക്രിയക്കെതിരായ കൈയേറ്റം: ചെന്നിത്തല
വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകൾ കണ്ടെത്തി ശുദ്ധീകരിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കൈയേറ്റമാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടിരട്ടിപ്പും വ്യാജവോട്ടുകളും നീക്കം ചെയ്യുകയും കൃത്രിമ രേഖ ചമച്ചവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിന് പകരം അത് പുറത്തു കൊണ്ടുവന്നവരെ പിടികൂടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന വോട്ടർ പട്ടിക പരിശോധിച്ചാണ് പ്രതിപക്ഷം ഇരട്ടിപ്പ് കണ്ടെത്തിയത്. ഏത് പൗരനും പ്രാപ്യമായ ലിസ്റ്റാണത്. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കി നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മിഷന്റെ പ്രാഥമിക കടമയാണ്. അതിലാണ് വീഴ്ച പറ്റിയത്. നിഷ്പക്ഷതയെ തകിടം മറിക്കുന്ന തരത്തിലായിരുന്നു അത്. ഇത് തെളിവുസഹിതം പുറത്തു കൊണ്ടു വരികയാണ് പ്രതിപക്ഷം ചെയ്തത്. ഇക്കാര്യത്തിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണ്. വോട്ട് ഇരട്ടിച്ചുവെന്ന് കമ്മിഷനും സമ്മതിച്ചതാണ്. ഇപ്പോൾ മുഖം രക്ഷിക്കുന്നതിനുള്ള സർക്കസ്സാണ് നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |