ലോക ചരിത്രത്തിനാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് പ്രത്യേകിച്ചും ഒരു നവ്യാനുഭവമായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭ. ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥയിൽ ആദ്യമായി അധികാരം ലഭിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്നതായിരുന്നു അതിന്റെ പ്രത്യേകത. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സങ്കല്പപ്രകാരമല്ലാതെ രൂപപ്പെടുത്തപ്പെട്ട ഭരണഘടനയാൽ നിയന്ത്രിതമായ രാജ്യത്തിന്റെ ചെറിയൊരു കോണിൽ മാത്രം കമ്മ്യൂണിസ്റ്റുകാരുടെ ഭരണം. ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ നോക്കിയാലും അങ്ങനെയൊരനുഭവം മുമ്പുണ്ടായിരുന്നില്ല.
ഭാഷ മുതൽ വേഷം വരെയും തൊഴിൽ മുതൽ ആഹാരം വരെയും ആരാധന മുതൽ അദ്ധ്വാന രീതി വരെയും ഉള്ള കാര്യങ്ങളിൽ വൈവിദ്ധ്യങ്ങളേറെയുള്ള ഒരു രാജ്യത്തിലെ ഒരു പ്രദേശത്തിന്റെ മാത്രം ഭരണം കയ്യാളുന്ന അവസ്ഥ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നുവന്നു. അതിനു കേരളം കണ്ടെത്തിയ ഉത്തരമായിരുന്നു ഇ.എം.എസ് മന്ത്രിസഭ. തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവ വിജയത്തിലൂടെ അധികാരത്തിലെത്തിയ ചരിത്രമേ അതുവരെയുള്ള കമ്മ്യൂണിസ്റ്റ് ചരിത്രത്തിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ 57ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പുതിയ ചരിത്രമെഴുതുകയായിരുന്നു. അത് ലോകത്തെവിടെയുമുള്ള പ്രസ്ഥാനത്തിന്റെ പാഠപുസ്തകമായി മാറി.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ എന്തൊക്കെയാണ് ചെയ്തതെന്ന തിരിഞ്ഞുനോട്ടം വരാൻ പോകുന്ന ഏതു ഘട്ടത്തിനും പ്രയോജനപ്പെടും. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രപശ്ചാത്തലത്തിലാണ് ആ സംഭാവനകൾ പഠിക്കേണ്ടത്. ആദ്യ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളം നാടുവാഴിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും സാമൂഹ്യ ദുരന്തങ്ങൾ പേറുന്ന ഒരിടമായിരുന്നു. കോൺഗ്രസ് പ്രഖ്യാപിച്ചതും എന്നാൽ, ഒരിടത്തും ഒരിക്കലും നടപ്പാക്കാതിരുന്നതുമായ കാര്യങ്ങൾ നടപ്പാക്കുക എന്നതായിരുന്നു അന്ന് പ്രധാനം. ഭരണഘടനയുടെ പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്നതു ചെയ്യുക എന്ന വഴിക്കാണ് അന്ന് നീങ്ങിയത്. ഭരണഘടനയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പലതും ചെയ്യാനാവുമെന്ന് ആ സർക്കാർ തെളിയിക്കുക തന്നെ ചെയ്തു. ആ നടപടികളാവട്ടെ, ജനജീവിതത്തിൽ മുതൽ നാടിന്റെ വികസനത്തിൽ വരെ നല്ല നിലയിൽ പ്രതിഫലിച്ചു.
സർക്കാരിന്റെ ഒന്നാമത്തെ ഓർഡിനൻസ് കുടിയൊഴിപ്പിക്കൽ തടയുന്നതായിരുന്നു. കേരളത്തിലെ ജന്മിത്വ വ്യവസ്ഥയ്ക്കേൽപ്പിച്ച കനത്ത പ്രഹരമായിരുന്നു അത്. തലമുറകളായി പണിയെടുത്തുകഴിയുന്ന മണ്ണിൽനിന്ന് കുടിയാന്മാരെ രായ്ക്കുരാമാനം ഇറക്കിവിടാൻ ദൈവദത്തം എന്ന് ജന്മിമാർ കരുതിയിരുന്ന അധികാരമാണ് ആ ഒറ്റ ഓർഡിനൻസോടെ ഇല്ലാതായത്. ഓർഡിനൻസ് പിന്നീട് നിയമമാകുക തന്നെ ചെയ്തു. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അദ്ധ്വാനിക്കുന്നവർക്കൊപ്പമാണ് സർക്കാർ എന്ന പ്രഖ്യാപനമായിരുന്നു അത്.
വിദ്യാഭ്യാസ നിയമമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. മുതലാളിമാർ സ്കൂളുകൾ തോന്നിയതുപോലെ നടത്തിയിരുന്ന ഒരു കാലമായിരുന്നു അത്. ഇഷ്ടമുള്ളപ്പോൾ അദ്ധ്യാപകരെ പിരിച്ചുവിടുകയും ഒപ്പിട്ടു കൊടുക്കുന്ന തുക ശമ്പളമായി നൽകാതിരിക്കുകയും ഒക്കെയാണ് ചെയ്തിരുന്നത്. ഇതിനെല്ലാം അറുതി വരുത്തിക്കൊണ്ട് അദ്ധ്യാപകർക്ക് സേവന വേതന വ്യവസ്ഥകൾ കൊണ്ടുവരികയും സ്കൂളുകൾക്ക് പ്രവർത്തന രീതി ഉണ്ടാക്കുകയും ചെയ്തു വിദ്യാഭ്യാസ ബിൽ. അതിലൂടെ അദ്ധ്യാപകരെ ആത്മാഭിമാനമുള്ള സമൂഹമാക്കി മാറ്റുവാൻ സാധിച്ചു.
സർക്കാർ നിയമനങ്ങൾ നടത്താനുള്ള പബ്ലിക് സർവീസ് കമ്മിഷൻ സംവിധാനം മുതൽ അധികാര വികേന്ദ്രീകരണത്തിനായുള്ള ചുവടു വയ്പുകൾ വരെ 57ലെ മന്ത്രിസഭയുടെ സംഭാവനകളാണ്.
ജാതി-ജന്മി-നാടുവാഴിത്ത ചട്ടക്കൂടിൽ കഴിഞ്ഞിരുന്ന കേരളത്തെ ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കൊത്ത് പുതുക്കിപ്പണിയാനുള്ള ആദ്യശ്രമങ്ങളായിരുന്നു ആ സർക്കാരിന്റെ എല്ലാ നടപടികളും. സാമൂഹ്യക്ഷേമ നിലവാരം ഉയർത്തുകയും താത്ക്കാലികാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം ദീർഘകാല വികസന പദ്ധതികൾ കൂടി നടപ്പാക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആ സർക്കാർ മുന്നോട്ടുവച്ചത്. പിൽക്കാലത്ത് ലോക ശ്രദ്ധയാർജ്ജിച്ച മഹത്തായ കേരള മോഡൽ വികസനം തുടങ്ങിവച്ചത് സാമൂഹ്യക്ഷേമ രംഗത്തെ ഭരണ ഇടപെടലുകൾ ഉറപ്പാക്കിയ 57ലെ സർക്കാരാണ്.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല ലോകജനതയാകെത്തന്നെ ആ മന്ത്രിസഭയെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആ മന്ത്രിസഭ എന്താണ് ചെയ്യുന്നതെന്ന് കമ്മ്യൂണിസത്തിന്റെ മിത്രങ്ങളും ശത്രുക്കളും ഉറ്റുനോക്കിയിരുന്നു. ഭൂബന്ധങ്ങൾ അഴിച്ചുപണിയുന്നതിൽ പ്രകോപിതരായ ഭൂപ്രമാണിമാരും സാമുദായിക വർഗീയശക്തികളും രാഷ്ട്രീയ അധികാരം കിട്ടാത്തതിൽ അസഹിഷ്ണുതയുള്ള കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ച സാമ്രാജ്യത്വവും എല്ലാമൊരുമിക്കുന്നതും അങ്ങനെ വിമോചന സമരം എന്ന പേരിലുള്ള അക്രമ സമരം രൂപപ്പെടുന്നതുമാണ് പിന്നീട് കേരളം കണ്ടത്.
ഭരണം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന 65 പേരുടെയും പിന്തുണ അവസാനം വരെ തുടർന്നുവെങ്കിലും ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് കേന്ദ്രസർക്കാർ ആ മന്ത്രിസഭയെ പിരിച്ചുവിടുകയാണ് ചെയ്തത്. ഏറ്റവും വലിയ ജനാധിപത്യവാദിയെന്ന് പലരാലും പാടിപ്പുകഴ്ത്തപ്പെട്ട ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിത്വത്തിൽ വലിയൊരു കളങ്കമായി ആ നടപടി അവശേഷിച്ചു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധതയായി ചരിത്രം അതിനെ രേഖപ്പെടുത്തി.
കേരളം കണ്ട ഏറ്റവും പുരോഗമനാത്മകവും ഇച്ഛാശക്തിയുള്ളതുമായ ആദ്യ ഗവൺമെന്റിനെ ജനാധിപത്യവിരുദ്ധ രീതികളിലൂടെ അട്ടിമറിച്ചതിന്റെ ചരിത്രം എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ്. രാജ്യത്തിനകത്തുള്ള മത-ജാതി-സാമുദായിക-വർഗീയ ശക്തികളും രാഷ്ട്രത്തിനു പുറത്തുള്ള സാമ്രാജ്യത്വ ശക്തികളും ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം നടിക്കുന്ന ബൂർഷ്വാ ഭരണവർഗ്ഗവും എന്തുകൊണ്ടാണ് ഒരുപോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ പരിപാടിയെയും ഭയപ്പെടുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്.
1959 ൽ ആദ്യ കേരള മന്ത്രിസഭ കേന്ദ്രം പിരിച്ചുവിട്ടപ്പോൾ കോൺഗ്രസ്സിന്റെ ജനാധിപത്യ പൊയ്മുഖമാണ് അഴിഞ്ഞുവീണത്. ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ജനാധിപത്യ പ്രഖ്യാപനങ്ങളുടെ കാപട്യം ഇന്ത്യയിലും ലോകമെങ്ങുമുള്ള ജനതയെ ആ നടപടി ബോദ്ധ്യപ്പെടുത്തി. അന്ന് കോൺഗ്രസ് തുറന്നുവിട്ട സാമുദായിക വർഗ്ഗീയ വിഷം കേരള രാഷ്ട്രീയത്തിൽ ഇന്നും ദുരന്ത സാദ്ധ്യതകളുണർത്തി പടർന്നുനിൽക്കുന്നു.
ആദ്യ കേരള സർക്കാരിന്റെ മാതൃക പിന്തുടർന്നും പിന്നീടധികാരത്തിൽ വന്നിട്ടുള്ള പുരോഗമന സർക്കാരുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടും ഒരു നവകേരളം നിർമ്മിക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും അതിന്റെ തുടർച്ചയായ ഈ സർക്കാരും ശ്രമിക്കുന്നത്. സമ്പൂർണ്ണ സാക്ഷരതയും ഉയർന്ന ആയുർദൈർഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീപുരുഷ അനുപാതവും ഒക്കെയുള്ള നാടാണ് നമ്മുടേത്. സാർവത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണ സംവിധാനവും കെട്ടിപ്പടുത്ത സമൂഹമാണ് നമ്മുടേത്. ഇതെല്ലാം നാം നേടിയത് വികസിത ലോകത്തെപ്പോലെ ഉയർന്ന വിഭവശേഷിയൊന്നും ഉണ്ടായിട്ടല്ല എന്ന് ഓർക്കണം. ലഭ്യമായ വിഭവങ്ങളെ സാമൂഹ്യനീതിയുടെ കാഴ്ചപ്പാടുകളിലൂന്നിക്കൊണ്ട് ഉപയോഗിച്ചും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തിയും ഒക്കെയാണ് ഇതു സാധിച്ചെടുത്തത്.
ആ അടിത്തറയിൽ ഊന്നി നിന്നുകൊണ്ടാണ് ആരോഗ്യം, പൊതുവിദ്യാഭ്യാസം, പാർപ്പിടം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ മുന്നേറാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ സർക്കാർ ആവിഷ്ക്കരിച്ചത്. അതുപോലെതന്നെ അടിസ്ഥാന സൗകര്യരംഗത്ത് നിലനിൽക്കുന്ന ദൗർബല്യങ്ങളെ മറികടക്കാനുള്ള ഇടപെടലുകളുമുണ്ടായി. ക്ഷേമ മേഖലയിലും വികസന മേഖലയിലും സമഗ്രമായ മുന്നേറ്റമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായത്. അതു തുടരണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് ഈ സർക്കാരും മുന്നോട്ടുപോകുന്നത്.
ഇത്തരത്തിലെല്ലാം നമ്മൾ നവകേരളത്തിലേക്ക് മുന്നേറുമ്പോൾ കൂടുതൽ തുല്യതയുള്ള, കൂടുതൽ വികസനമുള്ള, കൂടുതൽ സമാധാനമുള്ള, കൂടുതൽ കെട്ടുറപ്പുള്ള, കൂടുതൽ മതനിരപേക്ഷവും സ്വതന്ത്രവുമായ, കൂടുതൽ ജനാധിപത്യം പുലരുന്ന കേരളത്തിനായി നമുക്കു സ്വയം പുനരർപ്പിക്കാം. ആദ്യ കേരള സർക്കാരിനെ നയിച്ച ഇ.എം.എസ് അടക്കമുള്ള മഹാരഥന്മാരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും നിരക്കുന്ന ഒരു നവകേരളത്തിന്റെ നിർമ്മിതിക്കായി നമുക്ക് മുന്നേറാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |