കൽപ്പറ്റ: ചന്ദനം ഒഴികെ പട്ടയഭൂമിയിലെ മരങ്ങൾ കർഷകർക്ക് മുറിച്ചെടുക്കാമെന്നും അതിന് പ്രത്യേക അനുമതി വേണ്ടെന്നും ഉദ്യോഗസ്ഥർ അടക്കം ആരെങ്കിലും തടസപ്പെടുത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാണിച്ച് 2020 ഒക്ടോബർ 24ന് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വനംമാഫിയ കോടികളുടെ മരം മുറിച്ചു കടത്തിയത്.
കടക്കെണിയിൽ നിന്ന് കരയകയറാനും മക്കളുടെ കല്യാണത്തിനും മറ്റും പണം കണ്ടെത്താനും സ്വന്തം ഭൂമിയിലെ മരം വിൽക്കാൻ കഴിയുമെന്ന് പുറമേ പറഞ്ഞെങ്കിലും അതിനൊന്നും പാവപ്പെട്ട കർഷകരെയും ആദിവാസികളെയും ഉദ്യോഗസ്ഥർ അനുവദിച്ചില്ല.എന്നാൽ,വനം മാഫിയ മാസങ്ങൾക്കുളളിൽ ചുരം ഇറക്കിയത് 202 ക്യൂബിക്ക് ഇൗട്ടി തടികൾ.പതിനഞ്ച് കോടിയിലേറെ വില വരും. വയനാട്ടിൽ സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയവർ നിരവധിയാണ്. ഒരു മരം മുറിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഓരോ കുടുംബത്തിനും ഉണ്ടായിരുന്നുളളു.
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈന്യത്തിലെ അംഗങ്ങൾക്ക് ബ്രിട്ടീഷ് ഭരണകൂടം വയനാട്ടിൽ അമ്പലവയൽ മേഖലയിൽ 34,000 ഹെക്ടറിൽ ഏറെ ഭൂമി വിലക്ക് വാങ്ങി ഭാഗിച്ച് നൽകിയിരുന്നു. അതിൽ ഏറെയും ഇൗട്ടിയും തേക്കുമായിരുന്നു.ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഇൗട്ടി ഇവിടെയായിരുന്നു.ഭൂമി നൽകുമ്പോൾ കമ്പനി വില പിടിപ്പുളള മരങ്ങൾ റിസർവ് ചെയ്താണ് കാണിച്ചത്.ഇപ്പോഴും പട്ടയത്തിൽ നിന്ന് റിസർവ് മരങ്ങൾ മാറ്റിയിട്ടില്ല.
സാധാരണക്കാർ മുറിച്ചാൽ ഇങ്ങനെ
ഈട്ടി മുറിച്ചാൽ വിവിധ വകുപ്പ് മേധാവികൾ വന്ന് കാണണം. സ്വന്തം ചെലവിൽ വയനാട് കുപ്പാടിയിലെ സർക്കാർ ഡിപ്പോയിൽ എത്തിക്കണം.
അമ്പലവയൽ ആയിരം കൊല്ലിയിലെ കർഷകന് പത്ത് സെന്റ് ഭൂമിയിൽ വീട് പാസായി.വീടുവയ്ക്കണമെങ്കിൽ അതിലെ ഇൗട്ടി മുറിക്കണം.വർഷങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയിട്ടും അനുമതിയില്ല.ഒടുവിൽ ജെ.സി.ബി ഉപയോഗിച്ച് മരം മറിച്ചിട്ടു. അത് വനം വകുപ്പ് പിടികൂടി. മരക്കച്ചവടക്കാരനിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത് അറുപതിനായിരം രൂപ. ആ തുകയാകട്ടെ ഭാര്യയുടെ കാൻസർ രോഗത്തിനായി ചെലവഴിച്ചു. ഭാര്യയെ രക്ഷിക്കാനും കഴിഞ്ഞില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |