തിരുവനന്തപുരം:മേയ് മാസം വരെയുളള ജി.എസ്.ടി.കുടിശികയും, വായ്പയും കിട്ടിയതോടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംസ്ഥാന സർക്കാരിന് തലയൂരാനായി. ഇനി ഓണം വരെ ഖജനാവ് സുരക്ഷിതം. സംസ്ഥാനത്തിന് അർഹമായ വായ്പയെടുക്കാനുളള അനുമതി കേന്ദ്ര സർക്കാർ പിടിച്ചു വയ്ക്കുകയും , കിട്ടാനുള്ള തുക നൽകാതിരിക്കുകയും ചെയ്തതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിന്ധിയിലേക്ക് നീങ്ങിയിരുന്നു. ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യമുൾപ്പെടെ നീട്ടി വച്ചുമൊക്കെ ചെലവു ചുരുക്കൽ നടപടികൾക്കും തുടക്കമിട്ടിരുന്നു.പിന്നീട് 5000 കോടി കടമെടുക്കാൻ അനുമതി നൽകിയെങ്കിലും അത് പരിഹാരമായില്ല.ഇതിന് പിന്നാലെയാണ് 5693 കോടിയുടെ ജി.എസ്.ടി.കുടിശിക കേന്ദ്രം കൈമാറിയത്. കൂടാതെ ,1500 കോടിയുടെ വായ്പയും ലഭിച്ചു.
കഴിഞ്ഞ തവണ 31,553 കോടിയുടെ വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.പിന്നീട് 2565 കോടി വെട്ടിക്കുറച്ച് 28,896 കോടിയാക്കി. ഇത്തവണ 39,133 കോടി കടമെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയത്. ഇത് കേന്ദ്രം 32,435 കോടിയായി കുറച്ചു. ആവശ്യപ്പെട്ടതിനേക്കാൾ 6698 കോടി കുറവ്. വികസന പ്രവർത്തനത്തിന് ബഡ്ജറ്റിനു പുറത്ത് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കമ്പനികൾ എടുക്കുന്ന തുകയും പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര നിലപാട്. അങ്ങനെ വന്നാൽ 17,000 കോടിയുടെ കുറവ് വരും.
ചെലവ് കൂടും, വരുമാനം കുറയും
സംസ്ഥാനത്ത് നികുതി, നികുതിയേതര വരുമാനം കുറയുന്ന കാലയളവാണ് ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങൾ. ചെലവ് ഗണ്യമായി ഉയരുകയും ചെയ്യും. ഇത് മറികടക്കാൻ ഇപ്പോഴത്തെ ധനലഭ്യത സഹായകരമാകും.ജൂലായ് മുതൽ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് നിറുത്തുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.നഷ്ടപരിഹാരം അടുത്ത അഞ്ച് വർഷം കൂടി തുടരണമെന്നും വായ്പാപരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെടുന്നു. കൊവിഡിന് ശേഷമുള്ള സാമ്പത്തിക മുരടിപ്പ് മറികടക്കാൻ ഉദാരസമീപനം വേണമെന്നാണ് ദേശീയതലത്തിലെ പൊതുനിലപാട്. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |