തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് കെ റെയിലിന് വായ്പ നൽകാൻ സന്നദ്ധതയറിയിച്ച് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). ഒരു ബില്യൺ ഡോളർ (7500 കോടിയോളം രൂപ) വായ്പ നൽകാനുള്ള സന്നദ്ധത കഴിഞ്ഞയാഴ്ച ഡൽഹിയിൽ കേരളാ റെയിൽ വികസന കോർപറേഷൻ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് എ.ഡി.ബി അറിയിച്ചത്.
എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ. പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയാവും വായ്പാ നടപടികൾ . പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കും.
എ.ഡി.ബിയെക്കാൾ കുറഞ്ഞ നിരക്കിൽ (0.2- 0.5 %) പലിശ നൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യൺ ഡോളർ (19000കോടി രൂപ) ഒറ്റ വായ്പ നൽകാൻ ജൈക്ക തയ്യാറാണ്. ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി 33,700 കോടിയാണ് വിദേശവായ്പയെടുക്കുക. വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും.
ഡെപ്യൂട്ടി കളക്ടറെ കൊച്ചിയിൽ നിയമിച്ചു
കെ റെയിലിനായി 11ജില്ലകളിലെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ ഡെപ്യൂട്ടി കളക്ടർ അനിൽജോസിനെ കൊച്ചിയിൽ നിയമിച്ചു. സഹായിക്കാൻ ആറ് ഉദ്യോഗസ്ഥരുമുണ്ട്. നേരത്തേ 11 സ്പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചിരുന്നു.
383ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമി. ഭൂമിയേറ്റെടുക്കലിന് 2100കോടി കിഫ്ബി വായ്പ അനുവദിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം നൽകാനും ചെലവ് 13,362കോടി.
വായ്പ തിരിച്ചടയ്ക്കൽ
മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും
നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവും
ചരക്കുലോറികൾ കൊണ്ടുപോവുന്ന റോ–റോ സർവീസും ലാഭകരം
മൂന്നാംവർഷത്തിൽ പദ്ധതി ലാഭകരമാവുമെന്നാണ് കെ.ആർ.ഡി.സി.എൽ
ടിക്കറ്റ് വരുമാനത്തിൽ നിന്ന് തിരിച്ചടവിനുള്ള മുതലും പലിശയും കിട്ടും.
നഷ്ടപരിഹാരം
ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളിൽ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടര ഇരട്ടിയും നഷ്ടപരിഹാരം നൽകും. ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ടപരിഹാരം.
9314 കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. ഇതിന് 4460 കോടി നഷ്ടപരിഹാരം നൽകും. പുനരധിവാസത്തിന് 1735 കോടി നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |