തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താനായി മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്ന ഉത്തരവിറങ്ങിയത് ആറു മാസം കൊണ്ട് ജലവിഭവ, വനം വകുപ്പുകളിൽ 51തലങ്ങളിലൂടെ കൈ മറിഞ്ഞായിരുന്നു.
അന്തർസംസ്ഥാന നദീജല വിഷയമായതിനാൽ കഴിഞ്ഞ മേയ് 23ന് ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയൽ നൽകിയിരുന്നു. സെക്രട്ടറിതലത്തിൽ തീരുമാനമെടുത്ത ശേഷം നവംബർ ആറിനാണ് മരംമുറിക്കാൻ തമിഴ്നാടിനെ അനുവദിച്ച് ഉത്തരവിറങ്ങിയത്. ഈ ഫയലുകൾ കണ്ട സെക്രട്ടറിമാരും ഉദ്യോഗസ്ഥരും മന്ത്രിമാരെയോ മുഖ്യമന്ത്രിയെയോ വിവരം ധരിപ്പിക്കാത്തതാണോ, അറിഞ്ഞിട്ടും അവഗണിച്ചതാണോ എന്നാണറിയേണ്ടത്.
ജലവിഭവ അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് മരംമുറി ഉത്തരവിറക്കിയതെന്നാണ് സസ്പെൻഷനിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പറയുന്നത്. ടി.കെ. ജോസിന്റെ ചർച്ചകളുടെയും സുപ്രീംകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് സർക്കാരിന് നൽകിയ റിപ്പോർട്ടിലും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മരംമുറിക്ക് അനുമതി നൽകാനുള്ള തീരുമാനം മന്ത്രിമാരെ അറിയിക്കാനുള്ള ചുമതല സെക്രട്ടറിമാർക്കാണെന്ന് ഐ.എഫ്.എസ് അസോസിയേഷനും വ്യക്തമാക്കി. ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നഭ്യർത്ഥിച്ച് വനംമേധാവി പി.കെ.കേശവൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. അസോസിയേഷൻ വനംമന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് നിവേദനം നൽകി.
സെപ്തംബർ17ന് കേരള-തമിഴ്നാട് ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മരംമുറി അനുമതിക്ക് സമവായമായത്. 15മരങ്ങൾ മുറിക്കാനും ബേബിഡാമിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചിട്ടുണ്ടെന്ന് വനംസെക്രട്ടറി ധരിപ്പിച്ചു. തമിഴ്നാട് ചീഫ്സെക്രട്ടറിയും യോഗത്തിലുണ്ടായിരുന്നു. യോഗം മികച്ച രീതിയിൽ സംഘടിപ്പിച്ച ചീഫ് എൻജിനിയർക്ക് സർക്കാരിന്റെ ഗുഡ്സർവീസ് എൻട്രിയും ലഭിച്ചു.
ഫയൽ നീക്കം
2020ജനുവരി-3
ബേബിഡാം, എർത്ത്ഡാം എന്നിവ ശക്തിപ്പെടുത്താനായി ബേബിഡാമിലെ 23മരങ്ങൾ മുറിക്കാൻ തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിൽ, ഫയൽ ജലവിഭവവകുപ്പ് വൈൽഡ് ലൈഫ് വാർഡനയച്ചു.
2021മേയ്-23
അന്തർസംസ്ഥാന നദീജല വിഷയമായതിനാൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡൻ ഫയൽ ജലവിഭവ വകുപ്പിലേക്കയച്ചു. മറുപടി കിട്ടിയതോടെ അനുമതിക്കുള്ള നടപടിക്രമങ്ങൾ തുടങ്ങി
2021നവംബർ-5
ബേബിഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതറിയിച്ച് വൈൽഡ് ലൈഫ് വാർഡൻ ഫയൽ ജലവിഭവ വകുപ്പിലേക്കയച്ചു. പിറ്റേന്ന് മരംമുറി ഉത്തരവിറങ്ങി.
ബെന്നിച്ചൻ പറയുന്നു
പാട്ടഭൂമിയിലെ മരംമുറിക്കാനും അണക്കെട്ട് ശക്തിപ്പെടുത്താനും കേന്ദ്രാനുമതി വേണ്ട. ബേബിഡാമിലേക്കുള്ള 5കിലോമീറ്റർ റോഡ് നിർമ്മാണത്തിന് വനംവകുപ്പിന്റെ ക്ലിയറൻസ് വേണം. ഇതിനുള്ള അനുമതി സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയിലാണ്.
കൂടുതൽ നടപടി?
മരംമുറിയുടെ വിവരങ്ങൾ സർക്കാരിനെ ധരിപ്പിക്കാത്തതിന് ജലവിഭവ അഡി. ചീഫ്സെക്രട്ടറി ടി.കെ. ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർക്കെതിരെ നടപടിയുണ്ടായേക്കും. ചീഫ്സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |