തിരുവനന്തപുരം: എസ്റ്റേറ്റ് ലായങ്ങളിലെ പരാധീനതകളിൽ നിന്നും പ്രതീക്ഷയുടെ പുലരി സ്വപ്‌നം കാണുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇക്കൊല്ലവും സർക്കാർ നൽകിയ പാഠപുസ്തകത്തിലെ പേജുകൾ വെറുതെ മറിച്ച് നോക്കിയിരിക്കാൻ മാത്രമേ കഴിയൂ. വനമേഖലയിൽ ഏറെ സമയവും കറണ്ടില്ലാത്തതിനാൽ വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് ടി.വി യിൽ കാണാൻ കഴിയില്ലെന്ന് മാത്രമല്ല, മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസും അന്യമാകുന്നു. ഒന്നാം ക്‌ളാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾ പാഠപുസ്തകം നിവർത്തിവച്ച് ചോദിക്കുന്ന സംശയങ്ങൾക്കു മുന്നിൽ നിരക്ഷരായ രക്ഷിതാക്കൾ നിസഹായരാവുന്നു.
തിരുവനന്തപുരം ജില്ലയിലെ മെർക്കിസ്റ്റൺ, ബോണക്കാട്, ഇൻവർകോഡ്, ബ്രൈമൂർ എന്നിവയടക്കം സംസ്ഥാനത്തെ നൂറുകണക്കിന് എസ്റ്റേറ്റുകളിലായി ജീവിക്കുന്ന കുട്ടികളാണ് സ്‌കൂൾ ക്‌ളാസുകൾ അന്യമാകുന്നതിന്റെ വേദന അനുഭവിക്കുന്നത്. എസ്‌റ്റേറ്റ് തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും തമിഴ്നാട് സ്വദേശികളാണ്. പലർക്കും അക്ഷരാഭ്യാസമില്ല. ലായത്തിന് തൊട്ടടുത്തുള്ള സർക്കാർ സ്‌കൂളിൽ മക്കളെ അയച്ച് പഠിപ്പിച്ചിരുന്ന ഇവർ സ്‌കൂൾ പൂർണമായും അടഞ്ഞതോടെ കടുത്ത വിഷമത്തിലാണ്. സ്‌കൂളിൽ നിന്നു നൽകിയ പാഠപുസ്തകത്തിലെ അക്ഷരം കൂട്ടിവായിച്ച് പാഠഭാഗങ്ങൾ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയാത്തതിന്റെ വേദനയിലാണിവർ.
കഴിഞ്ഞ വർഷം മുതൽ ടി.വി യിൽ വിക്ടേഴ്‌സ് ചാനലിലെ ക്ളാസ് കാണാൻ കഴിയുമെന്ന് കരുതിയെങ്കിലും മിക്ക സമയവും കറണ്ടില്ലാതാവുന്നതോടെ ക്‌ളാസുകൾ ഇടയ്‌ക്കുവച്ച് നഷ്ടപ്പെടുകയാണ് പതിവ്. എസ്റ്റേറ്റുകളെല്ലാം വനമേഖലയോട് ചേർന്നായതിനാൽ ചെറിയ കാറ്റടിച്ചാൽ പോലും മരക്കൊമ്പ് ഒടിഞ്ഞുവീണ് കറണ്ട്റ് പോകുന്നത് സ്ഥിരമാണ്. ഫോൺ വിളിക്കാൻപോലും റേഞ്ച് അന്വേഷിച്ച് നടക്കേണ്ടിവരുന്ന ഈ മേഖലയിൽ ഓൺലൈൻ ക്ളാസും അന്യം.
മലയാളികളിൽ തന്നെ അക്ഷരാഭ്യാസമുള്ള അപൂർവം തൊഴിലാളികളുടെ മക്കൾക്ക് മാത്രമാണ് അച്ഛനമ്മമാരുടെ സഹായത്തോടെ എന്തെങ്കിലും പഠിക്കാൻ കഴിയുന്നത്. ശേഷിക്കുന്ന കുട്ടികളെല്ലാം പാഠപുസ്തകങ്ങളിലെ വർണചിത്രങ്ങൾ നോക്കിയും ക്രയോൺ ഉപയോഗിച്ച് ചായം കൊടുത്തും വീണ്ടും ഒരു അദ്ധ്യയനവർഷം കൂടി തള്ളിനീക്കേണ്ട അവസ്ഥയിലാണ്.
കറണ്ടും മൊബൈൽ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ ഭാവി ഒരു വർഷം കൂടി ബുദ്ധിമുട്ടിലാകുകയാണെന്ന് മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ഒന്നാം ഡിവിഷൻ ലായത്തിൽ താമസിക്കുന്ന സജിയും സുചിത്രയും പറഞ്ഞു. ഈ വർഷം സ്‌കൂൾ തുറക്കുമെന്നും അതോടെ പഠിക്കാൻ കഴിയുമെന്നും കരുതിയെങ്കിലും കൊവിഡ് വീണ്ടും കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |