SignIn
Kerala Kaumudi Online
Saturday, 27 April 2024 1.08 AM IST

യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആ പാട്ടെഴുത്തുകാരൻ ഇന്നും തോട്ടക്കാരൻ

premdas

തൃശൂർ: കഷ്ടപ്പാടുകളുടെ മഷി പടർന്ന ആ പാട്ട് ഗന്ധർവ ഗായകൻ യേശുദാസിന് എട്ടാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തു. ഹൃദയം ഉരുകി ആ വരികൾ എഴുതിയ കവി അന്നും ഇന്നും പൂന്തോട്ടത്തിലെ പണിക്കാരനാണ് - സിനിമ അനുഗ്രഹിക്കാതെ പോയ അനുഗൃഹീത കവി പ്രേംദാസ് ഗുരുവായൂർ ! ആറുമാസമായി മുണ്ടൂരിലെ സ്വകാര്യ ആയുർവേദ ചികിത്സാകേന്ദ്രത്തിന്റെ പൂന്തോട്ടത്തിലാണ് ജോലി.

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്‌ത 'വിശ്വാസപൂർവം മൻസൂർ' എന്ന സിനിമയ്ക്കായി പ്രേംദാസ് രചിച്ച ഈ ഗാനം സൂപ്പർ ഹിറ്റൊന്നുമായില്ല. പക്ഷേ, അതിലെ വരികളിൽ നൊമ്പരങ്ങളുടെ ചോര പൊടിയുന്നുണ്ട് -

''പോയ് മറഞ്ഞ കാലം വന്നു ചേരുമോ,

പെയ്‌തൊഴിഞ്ഞ മേഘം വാനം തേടുമോ,

വർണമേഴും ചാർത്തും മാരിവില്ലു പോലെ

അഴകെഴുന്ന ബാല്യം വരുമോ പ്രിയേ....''

2017ലാണ് ഈ ഗാനം ദേശീയ പുരസ്കാരം നേടിയത്. തോട്ടക്കാരനായി തട്ടിമുട്ടി ജീവിച്ചുപോന്ന പ്രേംദാസിലെ കവിയെ പി.ടി. കുഞ്ഞുമുഹമ്മദ് കണ്ടെത്തിയത് അവിചാരിതമായാണ്. എഴുതിയ ഗാനങ്ങൾ ഒരിക്കൽ പാടിക്കേൾപ്പിച്ചു. കൊളളാമെന്ന് തോന്നിയപ്പോൾ 'വിശ്വാസപൂർവം മൻസൂറി'ലെ കഥാസന്ദർഭം പറഞ്ഞു. അപ്പോൾതന്നെ പാട്ട് എഴുതി. സംഗീത സംവിധായകൻ രമേശ് നാരായണന് ഏറെ ഇഷ്ടമായി. ചെന്നൈയിലെ സ്റ്റുഡിയോയിൽ യേശുദാസ് പാടി.

ദേശീയ അവർഡ് കിട്ടിയ ഗാനത്തിന്റെ രചയിതാവായിട്ടും മുൻനിര സംവിധായകരൊന്നും പ്രേംദാസിനെ പരിഗണിച്ചില്ല. നാലുവർഷത്തിനിടെ നാല് ചെറിയ സിനിമകളിലെ പാട്ടുകളെഴുതാനാണ് അവസരം കിട്ടിയത്. അതിൽ ഒന്നുമാത്രം പുറത്തിറങ്ങി. അമ്മയ്ക്കും ടെക്‌സ്‌റ്റൈൽസ് ജീവനക്കാരിയായ ഭാര്യ ബിന്ദുവിനും രണ്ട് ആൺമക്കൾക്കും ഒപ്പം ബ്ളാങ്ങാടിലാണ് താമസം.

പൂന്തോട്ടത്തിൽ വച്ച് പ്രേംദാസിനെ പരിചയപ്പെട്ട അനുഭവം മുൻ മന്ത്രി ഷിബുബേബി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 14 വർഷമായി അദ്ദേഹം ആയുർവേദ ചികിത്സയ്ക്ക് വരുന്ന സ്ഥലമാണിത്.

പ്രേംദാസ് ആരാണെന്നറിഞ്ഞ അമ്പരപ്പ് മാറിയിട്ടില്ല. ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും തോട്ടക്കാരനാവേണ്ടി വന്ന ആ ജീവിതം കരളലിയിക്കുന്നതാണ്. ആ കൈകളിൽ തൂലികയ്ക്കുപകരം കത്രിക പിടിക്കേണ്ടി വരുന്നത് നമ്മുടെ പരാജയമാണ്. നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

- ഷിബു ബേബി ജോൺ (ഫേസ്ബുക്കിൽ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PREMDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.