തിരുവനന്തപുരം: നിർമ്മാണ രീതിയിൽ അടിമുടി മാറ്റം വരുത്തി ദീർഘകാലം നിലനിൽക്കുന്ന ഡിസൈൻ റോഡുകൾക്ക് പൊതുമരാമത്ത് വകുപ്പ് നീക്കം തുടങ്ങി.
അടിക്കടി തകരുന്ന റോഡുകളിലാവും പദ്ധതി നടപ്പാക്കുക.
ഓരോ സ്ഥലത്തെയും റോഡുകൾ തകരാനുള്ള കാരണം കണ്ടെത്തി അതിനു പരിഹാരമാവുന്ന വിധത്തിൽ നിർമ്മാണ രീതി നിശ്ചയിക്കാനാണ് ആലോചന.
വെള്ളപ്പൊക്കം രൂക്ഷമായ നെതർലാന്റസ്, ബംഗ്ളാദേശ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ റോഡ് നിർമ്മാണ രീതികളെയാണ് മാതൃകയാക്കുന്നത്.
ആദ്യം സ്ഥിരം മഴക്കെടുതിക്ക് ഇരയാകുന്ന റോഡുകൾ വിദഗ്ദ്ധർ സന്ദർശിച്ച് റോഡിന്റെ തകർച്ചയ്ക്കുള്ള കാരണം കണ്ടറിയും. ശക്തമായ മഴ, കുത്തൊഴുക്ക്, വെള്ളക്കെട്ട്, ഭൂമിയുടെയും റോഡിന്റെയും കിടപ്പ്, വാഹനപ്പെരുപ്പം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി നിർമ്മാണരീതി നിശ്ചയിക്കും.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണ മാതൃക ആവിഷ്കരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഡിസൈൻ വിഭാഗവും സഹകരിക്കും.
#ഡ്രെയിനേജ് നിർബന്ധം
എല്ലാ റോഡുകളിലും ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കും. റോഡിന്റെ ബലക്ഷയത്തിലും തകർച്ചയിലും വെള്ളക്കെട്ട് വില്ലനായ പശ്ചാത്തലത്തിലാണിത്.
ബലം കൂടും; ചെലവും
1. തറ ഒരുക്കൽ മുതൽ ടാറിംഗ് വരെ നിലവിലെ നിർമ്മാണ രീതി അടിമുടി പരിഷ്കരിക്കും. ചെലവ് ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും.
2.മണ്ണിന്റെ ഉറപ്പും സ്ഥലത്തിന്റെ കിടപ്പും റോഡിന്റെ ചരിവും വിലയിരുത്തിയാവും നിർമ്മാണ സാമഗ്രികളും അവയുടെ മിശ്രിത അനുപാതവും നിശ്ചയിക്കുക.
3. കനത്ത മഴ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ അളവിലും മിശ്രിതങ്ങളിലും മാറ്റം വരുത്തും.
4. വെള്ളം ഊർന്നിറങ്ങുന്നത് തടയുന്നതിന് ബി.എം.ആന്റ് ബി.സി (ബിറ്റുമിൻ മെക്കാഡം ആന്റ് ബിറ്റുമിൻ കോൺക്രീറ്റ് ) മിക്സ് ശക്തമാക്കും.
5. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന കൊടുംചൂടും അതിശൈത്യവും വാഹനപ്പെരുപ്പം കാരണമുള്ള അമിത മർദ്ദവും അതിജീവിക്കാനാകുന്ന മാനദണ്ഡം നിശ്ചയിക്കും.
#റിപ്പോർട്ട് ഒരുമാസത്തിനകം
തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടത്തിയ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നാടിന് ഇണങ്ങുന്ന വിദേശ നിർമ്മാണ മാതൃക സ്വീകരിക്കാൻ തീരുമാനിച്ചത്. ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇത് സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം സർക്കാരിന് കൈമാറും.
`പ്രളയത്തെ അതിജീവിക്കാൻ നൂതന ഡിസൈൻ റോഡുകൾ ഉതകുമെന്നാണ് കരുതുന്നത്. റിപ്പോർട്ട് ഏതാനും ആഴ്ചകൾക്കകം പൊതുമരാമത്ത് വകുപ്പിന് കൈമാറും.
-പ്രോജക്ട് എൻജിനീയർ,
ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |