തിരുവനന്തപുരം: വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിൻ സിൽവർലൈനിന് ബദലാവില്ലെന്ന് കെ-റെയിൽ അധികൃതർ വ്യക്തമാക്കി. ഇപ്പോഴത്തെ ട്രെയിൻ യാത്രാസമയത്തിൽ 15% ലാഭമേ അതുകൊണ്ട് ഉണ്ടാവൂ - കെ-റെയിൽ എം.ഡി വി.അജിത്കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. ടിൽട്ടിംഗ് ട്രെയിനുകളോടിച്ചാൽ തിരുവനന്തപുരം-കാസർകോട് ആറുമണിക്കൂറിലെത്താമെന്നാണ് സിൽവർലൈനിന് സാദ്ധ്യതാപഠനം നടത്തിയ റെയിൽവേ റിട്ട.ചീഫ് എൻജിനിയർ അലോക് വർമ്മയുടെ വാദം.
കേരളത്തിൽ ട്രെയിൻ വേഗം കൂടാത്തതിനു കാരണം വളവുകളും കയറ്റങ്ങളുമുള്ള പാതയാണ്. വളവുകളിൽ 20കിലോമീറ്ററാണ് വേഗത. തിരുവനന്തപുരം-കാസർകോട് പാതയിൽ 626വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. ആകെ പാതയുടെ 36ശതമാനവും വളവുകളാണ്.
ടിൽട്ടിംഗ് ട്രെയിനോടിച്ചാൽ വളവുകളിൽ ഇപ്പോഴുള്ളതിന്റെ 15%വേഗം കൂട്ടാനാവും. സിഗ്നലിംഗ് ഓട്ടോമാറ്റിക്കാക്കിയാലും ഓടിക്കാവുന്ന ട്രെയിനുകളുടെ എണ്ണം കൂട്ടാമെങ്കിലും നിലവിൽ വേഗം കൂട്ടാനാവില്ല. വേഗംകൂട്ടാൻ ട്രാക്കിന്റെ ഉറപ്പ് അടക്കം പരിഗണിക്കണം.
വളവുകൾ നിവർത്തിയെടുത്താൽ ഇപ്പോഴത്തെ റെയിൽപാതയുടെ അലൈൻമെന്റ് മാറും. നഗരമദ്ധ്യത്തിലുള്ള നിലവിലെ സ്റ്റേഷനുകൾ ഉപേക്ഷിച്ച് പകരം സ്ഥലം കണ്ടെത്തേണ്ടിയും വരും.
ടിൽട്ടിംഗ് ട്രെയിൻ
വേഗത കുറയ്ക്കാതെ വളവിനൊത്ത് ട്രെയിൻ ചരിയും. ഹൈഡ്രോളിക് ടിൽറ്റിംഗ് ബോഗികളാണിതിന്.
സ്പെയിനിലെ ടാൽക്കോ കമ്പനിയുടെ ട്രെയിൻ മുംബയ്-ഡൽഹി രാജധാനിയിൽ 2016ൽ പരീക്ഷിച്ചു. 1400കിലോമീറ്റർ യാത്രയിൽ നാലുമണിക്കൂർ സമയലാഭമുണ്ടായി.
സ്വീഡന്റെ സഹകരണത്തോടെ തദ്ദേശീയമായി ടിൽട്ടിംഗ് ട്രെയിനുണ്ടാക്കാൻ കരാറൊപ്പിട്ടെങ്കിലും തുടർനടപടികളുണ്ടായില്ല.
'ഒരുകമ്പനി മാത്രമാണ് കോച്ചുകൾ നിർമ്മിക്കുന്നത്. അതിനാൽ വിലപേശൽ സാദ്ധ്യമാവില്ല. വില ഉയരും. കേരളത്തിൽ പ്രായോഗികമല്ല ഇത്.''
- വി.അജിത്കുമാർ, എം.ഡി, കെ-റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |