തിരുവനന്തപുരം: നിസ്സാര ചെലവിൽ ചെറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ എസ്.എസ്.എൽ.വി റോക്കറ്റ് ആഗസ്റ്റ് 7ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. ഇന്ത്യയുടെ തന്നെ രണ്ടു ചെറിയ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടാണ് ഈ ചരിത്രദൗദ്യം. പദ്ധതി വിജയിച്ചാൽ വാണിജ്യ ഉപഗ്രഹ വിക്ഷേപണമേഖലയിൽ ഇന്ത്യയ്ക്ക് വൻ സാമ്പത്തികനേട്ടത്തിന് വിഴിതുറക്കും.
150 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ 786.5കോടിരൂപയാണ് ആഗോളശരാശരി ചെലവ്. എന്നാൽ, എസ്.എസ്.എൽ.വി റോക്കറ്റ് വഴിയുള്ള വിക്ഷേപണച്ചെലവ് 30കോടി മാത്രമാണ്. ഇന്ത്യ പി.എസ്.എൽ.വി റോക്കറ്റിൽ പോലും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് 200 കോടിരൂപയിൽ താഴെ ചെലവിലാണ്. എസ്.എസ്.എൽ.വി വിപണിയിലെത്തുന്നതോടെ സാമ്പത്തികനേട്ടം പലമടങ്ങ് വർദ്ധിക്കും.
പി.എസ്.എൽ.വി പോലെ ഇതിനും നാലു സ്റ്റേജുകളാണുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങളിലും ഖര ഇന്ധനവും നാലമത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനവുമാണ്. 300കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 800കിലോമീറ്റർ വരെയുളള ഭ്രമണപഥത്തിൽ എത്തിക്കാം. ആദ്യവിക്ഷേപണദൗത്യത്തിൽ മൈക്രോസാറ്റ് 2എ (ഇ.ഒ.എസ്.02)യും സ്പെയ്സ് കിഡ്സിന്റെ ആസാദിസാറ്റുമാണ് ഉപഗ്രഹങ്ങൾ. 7ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് കന്നിക്കുതിപ്പ്.
5.43 ലക്ഷം കോടിയുടെ ബിസിനസ്
15കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളും 150മുതൽ 500കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളുമാണ് ഇനിയുള്ളകാലത്ത് കൂടുതലായി വിക്ഷേപിക്കുക. 2030വരെ 11,746 കുഞ്ഞുപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. മൊത്തം 5.43ലക്ഷം കോടി രൂപയുടെ ബിസിനസാണിത്. നിലവിൽ 265.3കോടി രൂപയുടെ ബിസിനസ് മാത്രമാണ് ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത്. ഇന്ത്യയുടെ എൻ.എസ്.ഐ.എൽ ഉൾപ്പെടെ ലോകത്ത് 37സ്ഥാപനങ്ങളാണ് ഉപഗ്രഹവിക്ഷേപണ രംഗത്ത് മത്സരിക്കുന്നത്.
കുറഞ്ഞ ചെലവിൽ അതിവേഗം
വിക്ഷേപണത്തിന് കുറഞ്ഞ ചെലവ് എന്നതു മാത്രമല്ല പെട്ടെന്ന് വിക്ഷേപണം നടത്താമെന്നതും എസ്.എസ്.എൽ.വിയുടെ സവിശേഷതയാണ്. ആറുപേർ പണിയെടുത്താൽ ഒരാഴ്ചക്കുള്ളിൽ റോക്കറ്റ് അസംബ്ളി ചെയ്തെടുക്കാം. എപ്പോൾ വേണമെങ്കിലും വിക്ഷേപണം നടത്താൻ ഗുജറാത്തിൽ എസ്.എസ്.എൽ.വിക്കു മാത്രമായി വിക്ഷേപണകേന്ദ്രവും നിർമ്മിക്കുന്നുണ്ട്. പി.എസ്.എൽ.വി പോലുള്ള റോക്കറ്റുകൾ ഒരുക്കാൻ 600ഒാളംപേർ രണ്ടുമാസം പണിയെടുക്കണം.
ബഹിരാകാശത്ത് സെഞ്ച്വറി
ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹമാണ് ഇ.ഒ.എസ്.02. ഭൂനിരീക്ഷണ ഉപഗ്രഹമാണിത്. ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനം, തീരദേശപരിപാലനം, ഗ്രാമീണമേഖലയുടെ കാർഷികവിനിയോഗം തുടങ്ങിയവയിൽ സഹായിക്കുന്നതിനുള്ള രണ്ട് ഇൻഫ്രാറെഡ് ക്യാമറകളാണ് ഇതിലുള്ളത്.ഭാരം 142കിലോഗ്രാം. ഭൂമിയിൽ നിന്ന് 350കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇത് സ്ഥാനംപിടിക്കുക.
750 വിദ്യാർത്ഥിനികൾ ഒന്നിച്ചപ്പോൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്പെയ്സ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ 75 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 750 വിദ്യാർത്ഥിനികൾ ചേർന്നുണ്ടാക്കിയതാണ് എസ്.എസ്.എൽ.വി വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമായ ആസാദി സാറ്റ്. പരീക്ഷണാടിസ്ഥാനത്തിലുള്ള വാർത്താവിനിമയ ഉപഗ്രഹമാണിത്. ഭാരം 11 കിലോഗ്രാം.
എസ്.എസ്.എൽ.വി
വികസിപ്പിച്ചിച്ചത്: ഐ.എസ്.ആർ.ഒ
ചെലവ് 169കോടി രൂപ
ഉയരം: 34 മീറ്റർ
വ്യാസം: 2 മീറ്റർ
ഭാരം: 120ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |