കോലഞ്ചേരി: കൊവിഡ് കാലത്ത് കുതിച്ചുയർന്ന് സെക്കന്റ് ഹാൻഡ് വാഹന വിപണി. വില കുറഞ്ഞ ചെറു വാഹനങ്ങളോടാണ് ആളുകൾക്ക് കമ്പം. ഒരു കുടുംബത്തിന് യാത്ര ചെയ്യാവുന്ന ചെറു കാറുകൾക്ക് ആവശ്യക്കാരേറെയുണ്ട്. രണ്ടു ലക്ഷം രൂപ വരെ വരുന്ന വാഹനങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. സാമൂഹിക അകലം പാലിച്ച് പൊതുവാഹനത്തിൽ യാത്ര ചെയ്യാൻ ആളുകൾ മടിക്കുന്നതിന്റെ സൂചനയാണ് കാർ, ഇരുചക്ര വാഹനങ്ങളുടെ സെക്കൻഡ് സെയിൽസ് കുതിച്ചുയരുന്നത്. കൈയിൽ കാശുണ്ടായിട്ടല്ലെങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതലായി പലരും ചുരുങ്ങിയ വിലയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്. വലിയ വാഹനങ്ങൾക്കായി നിക്ഷേപം നടത്തുന്ന ട്രെൻഡ് കുറഞ്ഞു വരികയാണ്, ഇത് യൂസ്ഡ് കാർ വിപണിയുടെ പ്രാധാന്യം ഉയർത്തുന്നുണ്ട്. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ കാർ വാങ്ങാൻ ആലോചിക്കുമ്പോൾ ആദ്യം പരിഗണിക്കുന്നത് യൂസ്ഡ് കാറാണ്.അനായാസം ലഭ്യമാകുന്ന വാഹനവായ്പയും , ബിഎസ് 4 വാഹനങ്ങളും ബിഎസ് 6 വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസവും യൂസ്ഡ് കാർ വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
സെക്കൻഡ് ഹാൻഡ് വാഹനത്തോടൊപ്പം പുതിയ കാർ, ഇരുചക്രവാഹനം എന്നിവയുടെ രജിസ്‌ട്രേഷനും കൊവിഡിനിടയിൽ വർദ്ധിച്ചിട്ടുണ്ട്. ബസ്, ലോറി, മുച്ചക്രവാഹനം എന്നിവയുടെ രജിസ്‌ട്രേഷൻ ഗണ്യമായി കുറഞ്ഞപ്പോഴാണ് കാർ, ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കൂടിയത്.
എസ്.യു.വി പോലെയുള്ള വലിയ വാഹനങ്ങളന്വേഷിച്ച് ആരും തന്നെ എത്തുന്നില്ല. വലിയ വാഹനമുള്ളവർ ഒരു ചെറു വാഹനം കൂടി വാങ്ങുന്നുമുണ്ട്. നേരത്തെയുള്ള വില്പനയുടെ ഇരട്ടിയിലേക്കെത്തി ഇപ്പോൾ. നേരത്തെ വാഹനലോൺ എടുക്കുന്നവരും കൂടുതലായിരുന്നു ഇപ്പോൾ റെഡി ക്യാഷ് കച്ചവടമാണ്. ഇനിയൊരു ബാദ്ധ്യത വേണ്ടെന്ന തോന്നലിലാണ് പലരും.
മുജീബ്, യൂസ്ഡ് കാർ ഡീലർ പട്ടിമറ്റം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |