കൊല്ലം: സംശയത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂർ കുഴൽമന്ദം പുൽപാറമന്നം വീട്ടിൽ സുനിൽകുമാറിനെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. ചിതറ ചോഴിയക്കോട് കൊച്ചുകലുങ്ങ് ചരുവിളവീട്ടിൽ സ്മിതയാണ് (36) കൊല്ലപ്പെട്ടത്.
ഫേസ്ബുക്ക് വഴിയാണ് പ്രതിയും സ്മിതയും പരിചയപ്പെട്ടത്. വിവാഹശേഷം ഇവർ ചിതറയിലെ വാടക വീട്ടിൽ കുട്ടികളുമൊത്ത് താമസിച്ച് വരികയായിരുന്നു. സംഭവ ദിവസം രാത്രി 8ന് കുട്ടികളുമായി സ്മിത അമ്മ വീട്ടിൽ പോയി തിരികെയെത്തിയപ്പോൾ സുനിൽകുമാർ ദേഷ്യപ്പെടുകയും ഇവരെ ഉപദ്രവിക്കുകയും അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. സ്മിത വീടിന് പുറത്തേക്ക് ഓടുന്നതിനിടയിൽ സുനിൽകുമാർ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് സ്മിത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഫെബ്രുവരി 26ന് മരിച്ചു. സ്മിതയുടെ മക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സുനിൽകുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം അധികതടവ് അനുഭവിക്കണം.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ എ.കെ.മനോജ്, സിസിൻ ജി.മുണ്ടയ്ക്കൽ എന്നിവർ ഹാജരായി. ചിതറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എം.രാജേഷാണ് അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |