കൊച്ചി: രാജ്യത്തെ പ്രധാന ബിസ്കറ്റ് വിപണികളിലൊന്നായി കേരളം മാറി. പ്രതിവർഷം ഇതിനായി ചെലവിടുന്നത് 1,400 കോടി രൂപ.രണ്ടു പതിറ്റാണ്ട് മുമ്പുവരെ ഗ്ളൂക്കോസ് ബിസ്‌കറ്റുകളായിരുന്നു പ്രിയങ്കരമെങ്കിൽ കുക്കീസ്, പ്രീമിയം ഉത്പന്നങ്ങളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.
ഇന്ത്യൻ ഭക്ഷ്യവിപണിയിലെ പ്രധാന മേഖലകളിലൊന്നാണ് ബിസ്‌കറ്റ് വ്യവസായം. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് 37,000 കോടിയുടെ വിറ്റുവരവുണ്ടായി. കൊവിഡ് കാലത്ത് ക്ഷീണിച്ച മേഖല തിരിച്ചുകയറി. 2023ൽ വില്പന 40,000 കോടി രൂപ മറികടക്കുമെന്ന്
ഇത് സംബന്ധിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ബിസ്‌കറ്റ് വിപണനത്തിൽ ലോകത്ത് മൂന്നാമതാണ് ഇന്ത്യ. അമേരിക്ക, ചൈന എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഗ്ളൂക്കോസ്, ആരോറൂട്ട് ബിസ്‌കറ്റുകൾ വാണിരുന്ന വിപണി മാറിമറിഞ്ഞത് 2014 ന് ശേഷം. ഉത്പന്നങ്ങളുടെ വൈവിദ്ധ്യവും വൻകിടക്കാരുടെ കടന്നുവരവും രുചിഭേദങ്ങൾക്ക് വഴി തെളിച്ചു. കുക്കീസ് ഉൾപ്പെടെ പ്രീമിയം ഉത്പന്നങ്ങൾ വിപണിയിലെത്തി. ഉണക്കപ്പഴങ്ങൾ, കശുഅണ്ടി, ബദാം, ചോക്കളേറ്റ്, ഓട്ട്സ് പോലുള്ളവ ചേർത്ത ബിസ്‌കറ്റുകൾ സുലഭമാണ്.
വൻകിടക്കാർ വാഴുന്ന ബിസ്‌കറ്റ് ഉത്പാദനത്തിന്റെ ഇന്ത്യയിലെ ഹബ്ബ് ഹൈദരാബാദാണ്. 10 വൻകിട ഫാക്ടറികളാണ് അവിടെ പ്രവർത്തിക്കുന്നത്. ഏത് കമ്പനി ആവശ്യപ്പെട്ടാലും ഏതു ബ്രാൻഡിലും രുചിയിലും രൂപത്തിലും ബിസ്‌കറ്റ് നിർമ്മിച്ചു നൽകും.
ക്രേസ് കേരള
ബ്രാൻഡ്
ബിസ്‌കറ്റ് വിപണിയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ ബ്രാൻഡായിരുന്നു ക്രേസ്. തൃശൂരിൽ നിർമ്മിച്ചിരുന്ന ബിസ്‌കറ്റ് കേരളത്തിൽ 20 ശതമാനത്തിലേറെ വിപണി വിഹിതം നേടിയിരുന്നു. കുത്തകകളുടെ കടന്നുകയറ്റത്തിൽ പ്രതിസന്ധിയിലായ ക്രേസ് പൂട്ടിപ്പോയി. പ്രവാസി വ്യവസായി അബ്ദുൾ അസീസ് ഏറ്റെടുത്ത ക്രേസ് വീണ്ടും ബിസ്‌കറ്റ് വിപണിയിലെത്തും.
അനുകൂല
ഘടകങ്ങൾ
■പ്രീമിയം ഉത്പന്നങ്ങളോടുള്ള താല്പര്യം
■വർദ്ധിക്കുന്ന ആരോഗ്യ അവബോധം
■നഗരമേഖലയിൽ വർദ്ധിക്കുന്ന ഉപഭോഗം
■ഉപഭോക്താക്കളുടെ ധനശേഷി വർദ്ധനവ്
■നവീന ഉത്പന്നങ്ങളുടെ വർദ്ധിച്ച ലഭ്യത
''മാറുന്ന ജീവിതശൈലിയും ഉത്പന്നങ്ങളുടെ വൈവിദ്ധ്യവുമാണ് ബിസ്‌കറ്റ് പ്രിയങ്കരമാകാൻ പ്രധാന കാരണം..""
-ജെയ്‌സൺ
മാർക്കറ്റിംഗ് മാനേജർ
ക്രേസ് ബിസ്‌കറ്റ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |